വയനാട്: ( www.truevisionnews.com ) പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിനുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചർച്ചയായി മുസ്‍ലിം ലീഗിെന്റ പച്ചക്കൊടി. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ കൊടിയെ ചൊല്ലിയുണ്ടായ വിവാദത്തിന്റെ മറപിടിച്ചാണ് ഇത്തവണയും ചർച്ചകൾ കൊടിയേറിയത്.
പ്രിയങ്കയുടെ റോഡ്ഷോയിൽ ലീഗിെൻറ കൊടിക്ക് വിലക്കുണ്ടെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം തന്നെ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നും അങ്ങനെയൊരു വിലക്ക് ആരും ഏർപ്പെടുത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
‘പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുസ്‍ലിം ലീഗ് നേതാക്കൾക്കോ പതാകയ്ക്കോ വിലക്കില്ല. വയനാട്ടിൽ യു.ഡി.എഫ് പ്രചാരണത്തിന്റെ മുൻപന്തിയിൽ മുസ്‍ലിം ലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതിൽ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല.
ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണ്’ -ഇ.ടി. മുഹമ്മദ് ബഷീർ വ്യക്തമാക്കി.
ഇതിനുപിന്നാലെ വയനാട് മണ്ഡലത്തിലെ നാമനിർദേശ പത്രിക സമർപ്പണത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ ലീഗ് പ്രവർത്തകർ കൂറ്റൻ പതാകയും പച്ച നിറത്തിലുള്ള ബലൂണുകളും കൈയിലേന്തിയാണ് അണിനിരന്നത്.
അതിനിടെ, പച്ച ബലൂണുകൾ പറത്തുന്ന ചിത്രം പങ്കുവെച്ച് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ ചർച്ചയായി.
‘പച്ച ബലൂൺ ഊതി വീർപ്പിക്കുന്നത് നല്ലൊരു എക്സർസൈസാണ്’ എന്നായിരുന്നു ബിനീഷിന്റെ പരിഹാസം. എന്നാൽ, പച്ചക്കൊടി വീശുന്ന ചിത്രങ്ങളടക്കം കമന്റ് ചെയ്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തി. ബിനീഷിനെയും സഹോദരൻ ബിനോയി കോടിയേരിയെയും പരിഹസിച്ച് രൂക്ഷമായ പ്രതികരണങ്ങളാണ് ഇതിന് താഴെ വന്നത്.
ഫേസ്ബുക് പോസ്റ്റ് വൈറലായതോടെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും ബിനീഷിനെ കളിയാക്കി രംഗത്തെത്തി.
‘‘ആരൊക്കെയോ ബലൂൺ യാത്രയിലാണെന്ന് കേട്ടു’’ എന്നാണ് ഹീലിയം ബലൂണിൽ യാത്രചെയ്യുന്ന ഫോട്ടോയിട്ട് ബൽറാമിന്റെ കുറിപ്പ്. ബിനീഷ് എയറിലായി എന്ന് സൂചിപ്പിക്കുന്നതായിരുന്നു ബൽറാമിന്റെ പോസ്റ്റ്.
#vtbalram #facebook #post #bineeshkodiyeri