പാലക്കാട്: (truevisionnews.com) പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി പി സരിന്‍ മത്സരിക്കുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ചിഹ്നം പുറത്തെടുത്താല്‍ ജയിക്കില്ല എന്ന ഫീലിംഗ് ആണ് സിപിഐഎമ്മിനെന്ന് മുരളീധരന്‍ പറഞ്ഞു. സരിന്‍ വിഷയമല്ല ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ അവർ തീരുമാനിച്ചെന്നും മുരളീധരന്‍ പറഞ്ഞു.
'സിപിഐഎമ്മിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ പ്രയാസമാണ്. എങ്ങനെയെങ്കിലും ജയിക്കാന്‍ നോക്കി വെപ്രാളപ്പെട്ട് നടക്കുകയാണ് സിപിഐഎം. ആളുകള്‍ വരും പോകും പ്രസ്ഥാനം മുന്നോട്ടു പോകും.
ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ പിന്നെ തിരിഞ്ഞുനോട്ടമില്ല. വേറെ പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ഉണ്ട്. സരിന്‍ കോണ്‍ഗ്രസ് വിട്ടത് ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല', കെ മുരളീധരന്‍ പറഞ്ഞു.
കുഞ്ഞാലിയുടെ കൊലയാളികളെ വരെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന മുതിര്‍ന്ന സിപിഐഎം പ്രവര്‍ത്തകന്‍ എകെ ബാലന്റെ പരാമര്‍ശത്തെയും മുരളീധരന്‍ വിമര്‍ശിച്ചു.
ബാലന് പരിഹാസമാണെന്നും ബാലന്‍ വക്കീല്‍ ആണെങ്കില്‍ സൈക്കിള്‍ മുട്ടി മരിച്ച കേസ് വരെ കോടതി തൂക്കാന്‍ വിധിക്കുമെന്നും അതുകൊണ്ട് അദ്ദേഹം പറയുന്നതില്‍ കാര്യമില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനമായതോടെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയ പി സരിന് വന്‍ സ്വീകരണമാണ് നല്‍കിയത്. മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും ഓഫീസിലെത്തിയിരുന്നു.
ഓട്ടോയിലാണ് സരിന്‍ ഡിസി ഓഫീസിലേക്ക് എത്തിയത്. ചുവന്ന ഷാള്‍ അണിയിച്ച് ഇന്‍ക്വിലാബ് വിളിച്ച് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് സരിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
#KMuraleedharan #says #difficult #CPM #get #candidates #joke #afraid #takeout #symbol