ന്യൂയോർക്ക്:(www.truevisionnews.com) മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. ഫിലാഡൽഫിയയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഇന്ത്യൻ എംബസി സ്വീകരിച്ചു.
ക്വാഡ് ഉച്ചകോടിയിലും യുഎൻ കോൺക്ലേവിലും പങ്കെടുക്കാനായാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ സമൂഹവും വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നിരുന്നു.
ക്വാഡ് ഉച്ചകോടിയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് രാഷ്ട്രത്തലവൻമാരുമായും മോദി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യ-ഉക്രൈൻ വിഷയവും മേഖലയിലെ ചൈനീസ് നടപടികളും ചർച്ചയാകുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു.
വിൽമിംഗ്ടണിൽ ഇന്ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം നാളെ (സെപ്റ്റംബർ 22) പ്രധാനമന്ത്രി ന്യൂയോർക്കിലേയ്ക്ക് പോകും. അവിടെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
തുടർന്ന് 23ന് യുഎൻ കോൺക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും. അതേസമയം, സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻ പ്രവാസി അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തും. "മോദി & യു.എസ്" എന്ന് പേരിട്ടിരിക്കുന്ന പരിപാടി യൂണിയൻഡെയ്‌ലിലെ നസാവു വെറ്ററൻസ് കൊളീസിയത്തിൽ നടക്കും.
പരിപാടിയുടെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. ലഭ്യമായ 13,000 സീറ്റുകളിലേയ്ക്ക് 25,000-ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്.
#Prime #Minister #America #warm #welcome #airport