ആറ്റിങ്ങൽ(തിരുവനന്തപുരം): (truevisionnews.com)കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്ലസ്ടു വിദ്യാർഥിയുടെ കത്ത്.
കെ.എസ്.ആർ.ടി.സി. ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥി, ബസ് റോഡിലെ കുഴിയിൽ വീണപ്പോൾ പിടിവിട്ട് തെറിച്ച് പിൻവശത്തെ ചില്ലിലിടിച്ചു തകർന്ന ഭാഗത്തുകൂടി റോഡിൽ വീഴുകയായിരുന്നു.
തന്റെ അവസ്ഥ മറ്റൊരാൾക്കുമുണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നഭ്യർഥിച്ചാണ് പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ആറ്റിങ്ങൽ വലിയകുന്ന് നിലാവിൽ പി.ആർ.നവനീത് കൃഷ്ണ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
നവനീത് കൃഷ്ണ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽകഴിയുകയാണ്. സെപ്റ്റംബർ രണ്ടിന് വൈകീട്ടാണ് നവനീത് അപകടത്തിൽപ്പെട്ടത്. ബസ് യാത്രയിൽ തനിക്കുണ്ടായ ദുരനുഭവം നവനീത് കത്തിൽ വിശദീകരിക്കുന്നതിങ്ങനെ:
“ബസിൽനിന്നു തെറിച്ചുവീണപ്പോൾ എന്റെ ശരീരത്തിന്റെ പലഭാഗത്തും കണ്ണാടിച്ചില്ലുകൾ തറച്ചുകയറുകയും അവയെല്ലാം സർജറിയിലൂടെ നീക്കംചെയ്യുകയും ചെയ്തു. എന്റെ വലത് തോളെല്ല് പൊട്ടി. അതിന്റെ ചികിത്സയിൽ ഞാൻ ഇപ്പോഴും ഹോസ്പിറ്റലിൽ കഴിയുകയുമാണ്.
ഞാൻ സഞ്ചരിച്ചിരുന്ന ബസിന്റെ പുറകുവശത്തെ ഗ്ലാസിനു സമീപം യാതൊരുവിധ സുരക്ഷാകമ്പികളും സ്ഥാപിച്ചിരുന്നില്ല. അതുകൊണ്ടാണ് ഗട്ടറിൽ വീണപ്പോൾ തെറിച്ചുപോയ ഞാൻ ഗ്ലാസ് പൊട്ടി പുറത്തേക്കു വീണത്.
സുരക്ഷാക്കമ്പികൾ ഉണ്ടായിരുന്നുവെങ്കിൽ വാഹനത്തിനു പുറത്തുപോയി വീണ് എനിക്ക് പരിക്കു പറ്റില്ലായിരുന്നു.ബസുകൾ യാത്ര ആരംഭിക്കുംമുന്നേ സുരക്ഷ സംബന്ധിച്ച് ആവശ്യമായ പരിശോധനകൾ ജീവനക്കാർ നടത്തണം.
ഞാൻ സഞ്ചരിച്ച ബസിലെ ജീവനക്കാർ അപകടത്തിനുശേഷം പരാതികൾ വന്നപ്പോഴാണ് ഈ വിഷയം ശ്രദ്ധിച്ചത്. ബസിൽ തിരക്കുള്ള സമയത്തായിരുന്നെങ്കിൽ കൂടുതൽ യാത്രക്കാർ പുറത്തുവീണ് കൂടുതൽ അപകടം ഉണ്ടായേനെ.
ദേശീയപാതയുടെ അവസ്ഥയും വളരെ ദയനീയമാണ്.. ഈ വിഷയങ്ങൾ പരിഹരിച്ച് വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ അങ്ങയുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു...”സി.പി.എം. അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.പ്രവീൺചന്ദ്രയുടെ മകനാണ് നവനീത് കൃഷ്ണ.
#Broken #shoulder #shattered #body #no #one #face #situation #again #Students #letter #Chief #Minister