തിരുവനന്തപുരം: (truevisionnews.com) ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീയുടെ മാലപൊട്ടിച്ച് പ്രതി രക്ഷപ്പെട്ടു. ചൊവ്വര ആഴിമല കുഴിയംവിള വീട്ടിൽ ചന്ദ്രിക (58) യുടെ രണ്ടുപവന്റെ മാലയാണ് നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 8.30-ഓടെ പുളിങ്കുടി ആഴിമല റോഡിലായിരുന്നു സംഭവം.
ജോലിസ്ഥലമായ സ്വകാര്യ റിസോർട്ടിലേക്ക് നടന്നുപോകുകയായിരുന്ന ചന്ദ്രികയുടെ അടുത്ത് വഴിചോദിക്കാനെന്ന വ്യാജേന വണ്ടിനിർത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
മാല തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമത്തിനിടെ ചന്ദ്രികയുടെ കഴുത്തിനും കൈക്കും നിസാര പരിക്കേറ്റു.
ചന്ദ്രികയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിഴിഞ്ഞം എസ്.ഐ. ജെ.പി. അരുൺകുമാർ പറഞ്ഞു.
ബാങ്കിൽനിന്ന് വായ്പയെടുത്ത് വാങ്ങിയ മാലയാണ് മോഷ്ടാവ് കവർന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ജൂൺ 14-ന് കാട്ടാക്കട, വലിയമല എന്നിവടങ്ങളിലും ജൂലൈ ഒന്നിന് കടയ്ക്കലിലും സമാന രീതിയിൽ മോഷണം നടത്തിയത് ഇതേയാളാണെന്ന് പോലീസ് പറഞ്ഞു.
ഒരേ സ്കൂട്ടറിൽ വ്യാജ നമ്പർ ഘടിപ്പിച്ചാണ് മാല പൊട്ടിക്കൽ നടത്തുന്നത്. സംഭവസ്ഥലങ്ങളിൽനിന്ന് ലഭിച്ച സിസിടിവി ദ്യശ്യങ്ങളിൽനിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു.
#Wearing #helmet #scooter #broke #woman #necklace #Search #suspec #released #picture