അയോധ്യ : (truevisionnews.com) രാമക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്കു ചോർച്ചയുണ്ടെന്നു മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ആദ്യമഴയിൽ തന്നെ ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി.
ക്ഷേത്രത്തിൽനിന്നും വെള്ളം ഒലിച്ചുപോകാൻ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തിയത്.
‘‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതു പ്രയാസമാകും. ക്ഷേത്രത്തിൽ നിരവധി എൻജിനീയർമാരുണ്ട്. എന്നിട്ടും ഇപ്പോഴും മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല.’’– വാർത്താ ഏജൻസിയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോർന്നൊലിക്കുന്നതായി ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയും സ്ഥിരീകരിച്ചു. മേൽക്കൂര നന്നാക്കുന്നതിനും വാട്ടർപ്രൂഫ് ചെയ്യുന്നതിനും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
‘‘ഗുരു മണ്ഡപം ആകാശത്തേക്കു തുറന്നു കിടക്കുന്നതിനാൽ ചോർച്ചയ്ക്കു സാധ്യതയുണ്ട്. എല്ലാ മണ്ഡപങ്ങളിലും വെള്ളം വാർന്നൊലിക്കാൻ ചെരിവുള്ളതിനാൽ ശ്രീകോവിലിൽ മാത്രമായി പ്രത്യേകം സൗകര്യമില്ല.
പ്രതിഷ്ഠയിൽ ഭക്തർ അഭിഷേകം നടത്തുന്നില്ല. രൂപകൽപനയിലോ നിർമാണത്തിലോ പ്രശ്‌നമില്ല’’– നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
അയോധ്യയിൽ രാമക്ഷേത്രം തുറന്നതുമുതൽ, രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ഭക്തരുടെ പ്രവാഹമാണ്. മൺസൂൺ മഴയിൽ അയോധ്യ നഗരത്തിൽ വെള്ളക്കെട്ടാണെന്നു റിപ്പോർട്ടുണ്ട്.
#Acharya #Satyendra #Das #said #eak #roof #Rama #temple.