തിരുവനന്തപുരം: ( truevisionnews.com ) കെ.എസ്.ആർ.ടി.സിയിൽ നിന്ന് ഡെപ്യൂട്ടേഷൻ വാങ്ങിപ്പോകാൻ അപേക്ഷ നൽകി പതിമൂവായിരം ജീവനക്കാർ.
അപേക്ഷ നൽകാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ കോർപ്പറേഷനിലെ പകുതിയിലേറെ ജീവനക്കാരും അപേക്ഷ നൽകുമെന്നാണ് കണക്കാക്കുന്നത്.
കൃത്യമായി ശമ്പളവും ആനുകൂല്യങ്ങളും നൽകാത്തതാണ് ജീവനക്കാരുടെ മനംമടുപ്പിന് കാരണമായത്. കെ.എസ്.ആർ.ടി.സിയുടെ ആയുസിൽ ജീവനക്കാർക്കുള്ള സംശയമാണ് ഡെപ്യൂട്ടേഷൻ അപേക്ഷകളുടെ കണക്ക് വ്യക്തമാക്കുന്നത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ദീർഘകാല അവധിക്കും മറ്റ് വകുപ്പുകളിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിക്കാനും കെ.എസ്.ആർ.ടി.സി അപേക്ഷ ക്ഷണിച്ചത് ആറുദിവസം മുൻപാണ്.
ക്ഷണിക്കേണ്ട താമസമേയുണ്ടായിരുന്നുള്ളു. ഇതുവരെ അപേക്ഷിച്ചവർ 13,400 പേർ. ഇന്ന് സമയം അവസാനിക്കുമ്പോൾ ആകെയുള്ള 24500 ജീവനക്കാരിൽ മഹാഭൂരിപക്ഷവും അപേക്ഷിക്കുമെന്നാണ് സൂചന.
ബവ്റീജസ് കോർപ്പറേഷനാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ എടുക്കാൻ സമ്മതം അറിയിച്ചിട്ടുള്ളത്. ബവ്റീജസിൽ ആകെയുള്ളത് 263 ഒഴിവുകളാണ്.
ഡെപ്യൂട്ടേഷന് അപേക്ഷിച്ചവരിൽ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ഭരണകക്ഷി യൂണിയനിലെ ജില്ലാ നേതാവുമുണ്ട്. ജീവനക്കാർക്ക് പത്തുവർഷമോ അതിന് മുകളിലോ അവധിയെടുക്കാനുള്ള അനുമതിയും മാനേജ്മെന്റ് വച്ചുനീട്ടുന്നുണ്ട്.
അടുത്തമൂന്നുവർഷം കൊണ്ട് ജീവനക്കാരുടെ എണ്ണം 15000 ആക്കാനാണ് മാനേജ്മെന്റിന്റെ ശ്രമം.
#half #employees #applied #deputation #KSRTC