മുംബൈ : ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വിരാട് കൊഹ്ലിയെ നീക്കി. പകരം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിച്ചു. 33 കാരനായ വിരാട് കോലിക്ക് പകരം ടി20ക്ക് പിന്നാലെ ഏകദിനങ്ങളിലും ഇന്ത്യയെ നയിക്കാനെത്തുന്നത് 34 കാരനായ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്തശേഷം ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അവസാന വരിയായാണ് രോഹിത് ശര്‍മയെ ഏകദിന നായകനായി തെരഞ്ഞെടുത്ത കാര്യം പ്രഖ്യാപിക്കുന്നത്.
വിരാട് കോലി ടി20 നായകസ്ഥാനം രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചശേഷമാണ് രോഹിത്തിനെ നായക ചുമതല ഏല്‍പ്പിച്ചതെങ്കില്‍ ഇവിടെ കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും മുമ്പെ തന്നെ പുതിയ നായകനെ പ്രഖ്യാപിച്ച് ബിസിസിഐ സസ്പെന്‍സ് അവസാനിപ്പിച്ചു. ഫലത്തില്‍ കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കി രോഹിത്തിനെ ചുമതല ഏല്‍പ്പിച്ചതിന് തുല്യമായി ബിസിസിഐയുടെ തീരുമാനം.
വിരാട് കോലി ടി20ക്ക് പിന്നാലെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോലി തയാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2023ലെ ഏകദിന ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച് ഐസിസി കിരീടങ്ങളില്ലാത്ത നായകനെന്ന ദുഷ്പേര് മാറ്റാമെന്ന കോലിയുടെ വിദൂര സാധ്യതകളും സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തോടെ അടഞ്ഞു.
അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും 2023ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കു. രോഹിത്തിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തെങ്കിലും വൈസ് ക്യാപ്റ്റനായി ആരെയും തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തയാറായിട്ടില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിന്‍റെ വൈസ് ക്യാപ്റ്റനായി രോഹിത്തിനെ ഉയര്‍ത്തിയതോടെ ടെസ്റ്റിലും രോഹിത് നായക ചുമതല ഏറ്റെടുത്തേക്കുമെന്ന പ്രവചിക്കുന്നവരുണ്ട്. എങ്കിലും അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയെങ്കിലും കോലി ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനത്ത് തുടരാനാണ് സാധ്യത.
Removes Virat Kohli from ODI captaincy; Rohit Sharma instead