ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഓഫിസും വസതിയും സ്ഥിതിചെയ്യുന്ന ഡൗണിങ് സ്ട്രീറ്റിന്റെ മുൻ ഗേറ്റിൽ കാർ ഇടിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണം തുടരുകയാണെന്നും ലണ്ടൻ പൊലീസ് അറിയിച്ചു.
വെള്ളനിറമുള്ള കാർ ഗേറ്റിന് പുറത്ത് ഇടിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. അതേസമയം, കാർ മനഃപൂർവം ഗേറ്റിൽ ഇടിപ്പിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം അമേരിക്കയിൽ വൈറ്റ് ഹൗസിെന്റ സുരക്ഷാമതിലിൽ ട്രക്ക് ഇടിച്ചുകയറ്റിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തിരുന്നു. മിസോറി ചെസ്റ്റർഫീൽഡിൽ താമസിക്കുന്ന സായ് വർഷിത് കാണ്ടുല(19)യാണ് യു.എസ് പാർക്ക് പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ വണ്ടിയിൽനിന്ന് സ്വസ്തിക ചിഹ്നം പതിച്ച പതാക കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് ലഫായെറ്റ് സ്‌ക്വയറിന്റെ വടക്ക് വശത്തുള്ള സുരക്ഷാ ബാരിക്കേഡിൽ ട്രക്ക് ഇടിച്ചത്.
വാഹനം മനപൂർവം ഇടിച്ചുകയറ്റിയതാണെന്നും സംഭവത്തിൽ ആർക്കും പരിക്കല്ലെന്നും യുഎസ് സീക്രട്ട് സര്‍വിസ് വക്താവ് ആന്റണി ഗുഗ്ലിയൽമി പറഞ്ഞു. വൈറ്റ് ഹൗസ് ഗേറ്റിൽ നിന്ന് അൽപം അകലെയായിരുന്നു അപകടം.
സംഭവത്തെ തുടർന്ന് റോഡും നടപ്പാതയും അടക്കുകയും സമീപത്തുള്ള ഹേ-ആഡംസ് ഹോട്ടൽ ഒഴിപ്പിക്കുകയും ചെയ്തു.
അപകടകരമായ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും കൊലപ്പെടുത്താനോ തട്ടിക്കൊണ്ടുപോകാനോ ദേഹോപദ്രവം ഏൽപ്പിക്കാനോ ഉള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ സായ് വർഷിതിനെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
The car crashed into the gate near Rishi Sunak's residence; One person was arrested