ഡാൻവില്ലെ : നാല് വയസ്സുള്ള സഹോദരനെ 13 വയസ്സുകാരൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെർജീനിയയിലെ ഡാൻവില്ലെയിൽ ആണ് സംഭവം. സഹോദരനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതിനെ തുടർന്ന് 13 -കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.

2022 ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഡാൻവില്ലെ പൊലീസ് ഡിപ്പാർട്ട്മെന്റാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഇപ്പോൾ പങ്ക് വെച്ചത്. കുഞ്ഞിനെ അനക്കമില്ലാതെ മുറിയിൽ കണ്ടത്തിയതിനെ തുടർന്ന് വീട്ടുകാർ തന്നെയാണ് ഡാൻവില്ലെ പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കട്ടിലിൽ കിടക്കുകയായിരുന്നു. ആ സമയം കുട്ടിയ്ക്ക് ഹാർട്ട് ബീറ്റോ പൾസോ ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറഞ്ഞു. പ്രഥമിക ശുശ്രൂഷകൾ നൽകുന്നതിനോടൊപ്പം തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്കും അവിടെ നിന്ന് വിദഗ്ദ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ച് അധികം വൈകാതെ തന്നെ 13 വയസ്സുകാരനായ സഹോദരൻ കുറ്റസമ്മതം നടത്തുകയായിരുന്നു. അനുജനോട് ദേഷ്യം തോന്നിയതിനാലാണ് ഇത്തരത്തിൽ പ്രവർത്തിച്ചത് എന്നാണ് 13 -കാരൻ പൊലീസിനോട് പറഞ്ഞത്.
അനുജൻ മരിച്ച് പോകുമെന്ന് കരുതിയില്ലെന്നും ദേഷ്യം തോന്നിയപ്പോൾ അവനെ ഭയപ്പെടുത്താൻ മുഖം പൊത്തിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീട് വിളിച്ചിട്ട് അവൻ ഉണർന്നില്ലന്നും 13 കാരനായ സഹോദരൻ തന്റെ കുറ്റ സമ്മതത്തിൽ പൊലീസിനോട് സമ്മതിച്ചു.
എന്നാൽ, ഈ സംഭവങ്ങളൊന്നും വീട്ടിൽ മാറ്റാരെയും അവൻ അറിയിച്ചിരുന്നില്ല. വീട്ടുകാരെത്തി മുറി തുറന്ന് നോക്കിയപ്പോഴാണ് നാലു വയസ്സുള്ള കുഞ്ഞ് അനക്കമില്ലാതെ കട്ടിലിൽ കിടക്കുന്നത് കണ്ടത്. സംഭവത്തിൽ പൊലീസ് 13 കാരനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ഡാൻവില്ലെയിലെ ഡബ്ല്യൂ ഡബ്ല്യൂ മൂർ ഡിറ്റെൻഷൻ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
A 13-year-old boy choked his four-year-old brother to death
