മലപ്പുറം : സൗദി അറേബ്യയിൽ കാറില്‍ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. അപകടത്തില്‍ പരിക്കേറ്റ ഭാര്യയുടെയും ഡ്രൈവറുടെയുമടക്കം മൂന്ന് പേരുടെ നില അതീവഗുരുതരം.
മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് അപകടത്തില്‍ മരിച്ചത്.റാബിഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന റിഷാദ് അലിയുടെ മൃതദേഹം സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന, ജിദ്ദയില്‍ ജോലി ചെയ്യുന്ന തുവ്വൂര്‍ സ്വദേശിയായ നൌഫലിന്റെ മാതാവ് വട്ടിപ്പറമ്പത്ത് റംലത്ത്, ഡ്രൈവര്‍ അബ്‍ദുല്‍ റഊഫ് ,എന്നിവരുടെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.
ഇവരെ ജിദ്ദ അബ്‍ഹൂര്‍ കിങ് അബ്‍ദുല്ല ഇക്കണോമിക് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റിഷാദ് അലിയുടെ മകള്‍ അയ്‍മിന്‍ റോഹ (മൂന്നര), നൌഫലിന്റെ ഭാര്യ റിന്‍സില, സഹോദരന്‍ മുഹമ്മദ് ബിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്.മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് ഒട്ടകം ഇടിച്ച് മറിഞ്ഞത്. മരിച്ച റിഷാദ് അലി ജിസാനില്‍ ബഖാല ജീവനക്കാരനായിരുന്നു.
സന്ദര്‍ശക വിസയില്‍ കുടുംബം ജിദ്ദയിലെത്തി, അവിടെ നിന്ന് നാട്ടുകാരനായ നൌഫലിന്റെ കുടുംബത്തിനൊപ്പം മദീന സന്ദർശനത്തിനായി പോയതായിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Rishad Ali's body to be buried in Saudi; The condition of his wife and driver is critical