കോങ്ങാട്: വിവാഹ വാഗ്ദാനം നൽകി 42 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ.

കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ആക്കൽ ഷിബു വിലാസം വീട്ടിൽ ശാലിനി (37) ആണ് അറസ്റ്റിലായത്.
ഇവർ ഒട്ടേറെ വിവാഹത്തട്ടിപ്പു കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
കൽപാത്തി സ്വദേശിയായ 53 വയസ്സുകാരൻ നൽകിയ പുനർ വിവാഹ പരസ്യം കണ്ട് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട യുവതി മധ്യപ്രദേശിൽ ജോലി ചെയ്യുകയാണെന്നും വിധവയാണെന്നുമാണു പറഞ്ഞത്.
ഫോണിൽ സൗഹൃദം തുടർന്ന ഇവർ സ്ഥിരം ജോലി ലഭിക്കാൻ പണം ആവശ്യമാണെന്ന് അറിയിച്ചു.തുടർന്നു പല തവണയായി 42 ലക്ഷം രൂപ തട്ടിയെടുത്തു.
പിന്നീടു പല കാരണങ്ങൾ പറഞ്ഞു വിവാഹത്തീയതി നീട്ടിക്കൊണ്ടുപോയി.ഒടുവിൽ നിശ്ചയിച്ച തീയതിയിൽ വരൻ വിവാഹത്തിന് ഒരുങ്ങി എത്തിയെങ്കിലും യുവതി എത്തിയില്ല.
ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസിൽ കൂട്ടുപ്രതിയായ, ശാലിനിയുടെ ഭർത്താവ് കുണ്ടുവംപാടം അമ്പലപള്ളിയാലിൽ സരിൻകുമാർ (38) മുൻപ് പിടിയിലായിരുന്നു.ഇരുവരും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്.
എറണാകുളത്തു നിന്നാണു ശാലിനി അറസ്റ്റിലായത്.കൂടെ കണ്ണൂർ സ്വദേശിയായ മറ്റൊരാളും.ഉണ്ടായിരുന്നു.
ഇയാളിൽ നിന്നും സമാന സംഭവത്തിൽ 5 ലക്ഷം തട്ടിയതായി പൊലീസ് പറഞ്ഞു.
എസ്ഐ കെ. മണികണ്ഠൻ, സീനിയർ സിപിഒ ജോബി ജേക്കബ്, അനിൽകുമാർ, വനിത സിപിഒ എസ്.ലതിക, പി.എസ്.അനിത തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
When the bridegroom arrived ready, the bride was not there; Woman arrested for extorting 42 lakhs by promise of marriage
