കോഴിക്കോട് : കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ അവധിയിലേക്ക്. പൂര്‍വ്വ വിദ്യാര്‍ത്ഥി അഗിന്‍ എസ് പ്രസാദിന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ഡയറക്ടറുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫസര്‍ സതീദേവിക്കാണ് പകരം ചുമതല.

ഡയറക്ടര്‍ അവധിയില്‍ പ്രവേശിക്കുകയാണെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഐടി അധികൃതര്‍ ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. സൂറത്കല്‍ എന്‍ഐടി ഡയറക്ടറുടെ ചുമതല കൂടി ഉള്ളതിനാല്‍ പ്രസാദ് കൃഷ്ണ അവിടേക്ക് പോകാനായി അവധിയെടുത്തതാണെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇത് താത്ക്കാലിക ക്രമീകരണം മാത്രമാണെന്നും എന്‍ഐടി അധികൃതര്‍ അറിയിച്ചു. അതേസമയം ഡയറക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തിയെന്നാണ് അഗിന്‍ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ചൊവ്വാഴ്‍ച്ചയാണ് അഗിനെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് അഗിന്‍ എസ് ദിലീപ്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍.
മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍. പ്രൊഫ പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണം എന്നാവശ്യപ്പെട്ട് വൈകിട്ട് എസ്എഫ്ഐ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പിന്നാലെ എന്‍ഐടി വിശദീകരണ കുറിപ്പിറക്കി. 2018 മുതല്‍ 2022 വരെ നാല് വർഷത്തെ എന്‍ഐടിയിലെ പഠനത്തിന് ശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പാസാകാന്‍ അഗിന് കഴിഞ്ഞില്ലെന്നും, ഇതിനെ തുടർന്നാണ് സ്ഥാപനത്തില്‍ നിന്നും പുറത്തായതെന്നും വാർത്താകുറിപ്പില്‍ വിശദീകരിച്ചു. മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധറിലെ സര്‍വകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു.
പത്ത് ദിവസത്തനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സർവകലാശാല അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. രാത്രി സർവ്വകലാശാലയിലെത്തിയ പഞ്ചാബ് പൊലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അഗിന്‍റെ ബന്ധുക്കൾ ജലന്ധറിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പഞ്ചാബ് പൊലീസ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസ് അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ലവ്ലി പ്രൊഫഷണല്‍ സർവകലാശാല അധികൃതരും അറിയിച്ചു.
Alumni's Suicide; Kozhikode NIT Director on leave
