കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിംഗ് സ്റ്റാഫാണ് അപകടത്തിൽ മരിച്ചത്.
കണ്ണൂരിൽ നിന്നും പയ്യന്നൂരേക്ക് പോവുകയായിരുന്നു പിലാക്കുന്നുമ്മേൽ എന്ന സ്വകാര്യ ബസ് . തളിപ്പറമ്പിനും മൂന്ന് കിലോമീറ്ററ് ഇപ്പുറം കുറ്റിക്കോൽ എത്തുമ്പോൾ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണി.
ചെറിയൊരു കുന്നിറക്കത്തിൽ റോഡിന് നടവിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ അതിവേഗം മറികടക്കുന്നതിനിടെ ബസ്സിന്റെ നിയന്ത്രണം വിട്ടു. റോഡിൽ അട്ടിമറിഞ്ഞുവീണ ബസ് ദൂരത്തേക്ക് തെന്നിമാറി. തെറിച്ചുവീണ ജോബിയ ജോസഫ് ബസിനടിയിൽ പെട്ടുപോയി.
കണ്ണൂർ മിംസ് ആശുപത്രിയിൽ ജോലിചെയ്തു മടങ്ങുകയായിരകുന്ന ശ്രീകണ്ഠാപുരം സ്വദേശി റോഡിൽ തൽക്ഷണം മരിച്ചു. പതിനഞ്ചോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കുറ്റിക്കോലിലെ ഈ കുന്നിറക്കത്തിൽ നേരത്തേയും അപകടം ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവസ്ഥലവും വാഹനവും പരിശോധിച്ച മോട്ടോറ് വാഹനവകുപ്പ് ഉദ്യോഗസ്ഥറ് വിരൽ ചൂണ്ടുന്നത് ഡ്രൈവറുടെ അശ്രദ്ധയിലേക്കാണ്.
Driver's negligence is behind the incident in which the nurse died after the bus overturned in Taliparam