പ്ലാച്ചിമട സമര നായികയായ വിജയനഗർ കോളനിയിലെ കന്നിയമ്മ അന്തരിച്ചു. പാലക്കാട്ടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പ്ലാച്ചിമടസമരത്തിന്റെ പ്രതീകമായിത്തീർന്ന മയിലമ്മയുടെ മരണശേഷം പ്ലാച്ചിമടസമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നത് കന്നിയമ്മയായിരുന്നു.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് അനുമതി ആവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ പാർലമെന്റ് മാർച്ചിലും കന്നിയമ്മ മുന്നണിപ്പോരാളിയായിരുന്നു. പ്ലാച്ചിമട സമരസമിതി സംസ്ഥാനതലത്തിൽ നടത്തിയ ജലാധികാരയാത്രയിലും മറ്റു പ്രക്ഷോഭങ്ങളിലുമെല്ലാം സജീവസാനിധ്യമായിരുന്നു.
മുത്തുലക്ഷ്മി, സരസ, പാർവതി, മയിലാത്ത, പാപ്പാമ്മാൾ തുടങ്ങി ഒട്ടേറെ ആദിവാസിസ്ത്രീകൾ പ്ലാച്ചിമട സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. പന്തലൊരുക്കാനും ധർണയ്ക്ക് ഇരിക്കാനും പ്ലാച്ചിമട സമരത്തിന്റെ പ്രാധാന്യം ലോകത്തിനുമുന്നിൽ എത്തിക്കാനും ഇവർ വഹിച്ച ത്യാഗത്തിന് കണക്കില്ല.
അവരിൽ മയിലമ്മയും കന്നിയമ്മയുമാണ് സമരത്തെ നെഞ്ചിലേറ്റിയ സമരനായികമാരായത്. എഴുത്തും വായനയും അറിയാത്ത കന്നിയമ്മയാണ് സമരനാളുകളിൽ കൊക്കകോള വിരുദ്ധസമരത്തെക്കുറിച്ച് ആഞ്ഞടിച്ചത്.
സമരപ്പന്തൽ അടിച്ചുവൃത്തിയാക്കാനും പ്രവർത്തകർക്ക് ഭക്ഷണമുണ്ടാക്കാനും തുടങ്ങി ഏതാവശ്യത്തിനും ഓടിനടക്കുന്ന കന്നിയമ്മയ്ക്ക് സമരപ്പന്തൽതന്നെയായിരുന്നു വീട്. പരിസ്ഥിതിപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും പ്ലാച്ചിമടയിലും സമീപകോളനികളിലുമുള്ള ജനങ്ങളുടെ ദുരിതം കാണിക്കാൻ കൊണ്ടുപോകുന്നതും കന്നിയമ്മയായിരുന്നു.
കൊക്കകോള കമ്പനിയുടെ അമിത ജലചൂഷണംമൂലം മലിനമായ കിണറുകളും നശിച്ച കൃഷിയിടങ്ങളും ചൂണ്ടിക്കാട്ടി രോഷത്തോടെ പ്രതികരിച്ചിരുന്ന കന്നിയമ്മ പ്രായത്തിന്റെ അവശതയിൽ കിടപ്പിലായിരുന്നു.
Plachimada Samara heroine Kanniamma passes away