---
title: " 'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം"
english_title: "more evidence has emerged to support the dowry and domestic violence allegation raised by vipanchika family"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/301899/more-evidence-has-emerged-to-support-the-dowry-and-domestic-violence-allegation-raised-by-vipanchika-family"
published_at: "2025-07-11T13:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870cb9217fd6_JHGJH.jpg"
keywords: []
---

#  'പെൺസുഹൃത്തുമായി പുലർച്ചെ ഒരു മണി വരെ ചാറ്റ്; പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു', ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം

> **Lead Summary:** **കൊല്ലം : ( **[www.truevisionnews.com]** ) ** കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. ഭര്‍ത്താവുമായി മാറിത്താമസിക്കേണ്ടിവന്നപ്പോള്‍ വിപഞ്ചിക പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയക്കുറിപ്പും ഡയറിവിവരങ്ങളും നിതിന്റെ വാട്സാപ് ചാറ്റുമുള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.

## Article Content

**കൊല്ലം : ( **[www.truevisionnews.com]** ) ** കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവെന്ന് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. ഭര്‍ത്താവുമായി മാറിത്താമസിക്കേണ്ടിവന്നപ്പോള്‍ വിപഞ്ചിക പോസ്റ്റ് ചെയ്ത സോഷ്യല്‍മീഡിയക്കുറിപ്പും ഡയറിവിവരങ്ങളും നിതിന്റെ വാട്സാപ് ചാറ്റുമുള്‍പ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.

‘ഒരുപാട് സഹിച്ചു, കാലുപിടിച്ചു കരഞ്ഞു എന്നേയും കുഞ്ഞിനേയും ഉപേക്ഷിക്കരുതെന്ന്, കാശും ഒന്നും തരണ്ട ഞങ്ങളെ സ്നേഹിച്ചാ മാത്രം മതിയെന്ന് കരഞ്ഞു പറഞ്ഞിട്ടും ഉപേക്ഷിച്ചു പോയി. കുഞ്ഞായിട്ടുപോലും എന്നെ ജീവിക്കാന്‍ അവര്‍ അനുവദിച്ചിട്ടില്ല, കല്യാണം കഴിക്കുമ്പോള്‍ നിതീഷിനും വളരെ തുഛമായ സാലറി ആയിരുന്നു, വീട് ലോണിലും, അമ്മയ്ക്ക് രോഗവും, അപ്പോള്‍ നിതീഷിനു എന്നെ വേണമായിരുന്നു, പിന്നീട് പെങ്ങടെ വാക്കും കേട്ട് എന്നെ ഉപദ്രവിച്ചോണ്ടിരുന്നു, അവനു കാശ് ആയി, സ്വന്തമായി ഫ്ലാറ്റ് ആയപ്പോള്‍ കൂടെനിന്ന എന്നെ പുറംകാലുകൊണ്ട് തട്ടി, വേറെ പെണ്ണുമായി റിലേഷന്‍ഷിപ്പായി, എന്നെ വെച്ചോണ്ടുതന്നെ, അതെല്ലാം ക്ഷമിച്ചിട്ടും ഇപ്പോള്‍ എന്നേയും എന്റെ കുഞ്ഞിനേയും ഉപേക്ഷിച്ചുപോയി, മടുത്തു ഒരുപാട് സഹിച്ചു’–വിപഞ്ചികയുടെ സോഷ്യല്‍മീഡിയ പോസ്റ്റിലെ വിവരങ്ങളാണിത്.

അതേസമയം ഭര്‍ത്താവ് നിതീഷ് തന്നോടുചെയ്ത ക്രൂരതകള്‍ എണ്ണിപ്പറയുന്നതായിരുന്നു വിപഞ്ചികയുടെ ഡയറിക്കുറിപ്പ്. ‘എന്റെ കുഞ്ഞിനെ ഓര്‍ത്ത് ഞങ്ങളെ വെറുതേവിടാന്‍ കെഞ്ചിയിട്ടുണ്ട് ഞാന്‍ ആ സ്ത്രീ കേട്ടില്ല, ഒരിക്കല്‍ ഇവള്‍ടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളം ഉണ്ടാക്കി, മുടിയും പൊടിയും എല്ലാംകൂടി ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി, എന്റെ കൊങ്ങയില്‍ പിടിച്ചുവച്ച് തറയില്‍ നിന്നും വീണ്ടും വീണ്ടും വാരിക്കുത്തിക്കയറ്റിക്കൊണ്ടിരുന്നു.

ഞാന്‍ പ്രഗ്‌നന്റ് ആയിരിക്കെ കഴുത്തില്‍ ബെല്‍റ്റ് ഇട്ടുവലിച്ചു, ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. എന്റെ കുഞ്ഞിന്റെ സ്വര്‍ണം കൈക്കലാക്കി, എന്റെ സ്വര്‍ണം കൈക്കലാക്കാന്‍ അവള്‍ക്ക് സാധിച്ചിട്ടില്ല, കാഷ് കൈക്കലാക്കാന്‍ സാധിച്ചില്ല, അതിന് എന്നെ ഉപദ്രവിച്ചോണ്ടിരിക്കാണ്, കാഷ് ഇല്ലാത്ത പെണ്‍കുട്ടികള്‍ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്’ എന്നാണ് വിപഞ്ചിക ഡയറിയില്‍ കുറിച്ചത്.

ഭര്‍ത്താവ് നിതീഷിനു മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്ന വിപഞ്ചികയുടെ സോഷ്യല്‍മീഡിയ പോസ്റ്റിനെ ശരിവക്കുന്നതാണ് കുടുംബം പുറത്തുവിട്ട വാട്സാപ് ചാറ്റ്. വിപഞ്ചികയെക്കുറിച്ച് നിതീഷും പെണ്‍സുഹൃത്തും സംസാരിക്കുന്നതുള്‍പ്പെടെയാണ് പുറത്തുവിട്ടിരിക്കുന്നത്. പുലര്‍ച്ചെ ഒരുമണിക്കാണ് ഇരുവരും തമ്മിലുള്ള ഒരു ചാറ്റ്. വിപഞ്ചികയെ മനപൂര്‍വം അവഗണിക്കുന്നതുള്‍പ്പെടെ ഈ ചാറ്റിലൂടെ ഇരുവരും സംസാരിക്കുന്നുണ്ട്.

വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ കുടുംബം ഉന്നയിച്ച സ്ത്രീധന, ഗാര്‍ഹിക പീഡനമെന്ന ആരോപണത്തിനു ബലമേകുന്ന തെളിവുകളാണ് പുറത്തുവിട്ടത്. യുവതിയെ ഭര്‍ത്താവ് നിതിന്‍ മര്‍ദിച്ചിരുന്നതായും വിവാഹമോചനത്തിനു നിര്‍ബന്ധിച്ചിരുന്നതായും യുവതിയുടെ കുടുംബം പറയുന്നു. പെണ്‍കു‍ഞ്ഞ് ഉണ്ടായ ശേഷമാണ് ഇയാള്‍ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് മകള്‍ പറഞ്ഞതായി വിപഞ്ചികയുടെ അമ്മ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കൊല്ലം കൊട്ടാരക്കര ചന്ദനത്തോപ്പ് സ്വദേശിയായ വിപഞ്ചിക മണിയനേയും, മകള്‍ വൈഭവിയേയും ഷാര്‍ജയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയറിന്റെ ഒരറ്റം വിപഞ്ചികയുെട കഴുത്തിലും മറ്റേ അറ്റം ഒന്നരവയസുള്ള മകളുടെ കഴുത്തിലും മുറുക്കിയാണ് മരിച്ചത്. മരിച്ച സമയത്തെക്കുറിച്ചും ഇരുകുടുംബവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

വിപഞ്ചിക മരിച്ചത് ഉച്ചക്കാണെന്നാണ് നിതിന്റെ കുടുംബം പറയുന്നത്, എന്നാല്‍ രാത്രി 8.45വരെ വിപഞ്ചിക ഓണ്‍ലൈനില്‍ ഉണ്ടായിരുന്നുവെന്നാണ് വിപഞ്ചികയുടെ കുടുംബം പറയുന്നത്, ഇത്തരത്തില്‍ ജീവിതത്തിലും മരണത്തിലും അടിമുടി ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/301899/more-evidence-has-emerged-to-support-the-dowry-and-domestic-violence-allegation-raised-by-vipanchika-family)