കോട്ടയം: ( www.truevisionnews.com ) അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താൽക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനും പ്രതികരിച്ചു. മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകർന്നു വീണ് ബിന്ദു മരിച്ചത്.
.gif)

അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തില്ലെന്ന് വീട് സന്ദർശിച്ച സിപിഎം നേതാവ് കെ അനിൽകുമാർ പറഞ്ഞു. സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ബന്ധുക്കളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. നവമിയെ തുടർചികിത്സയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കും.
കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും മന്ത്രിയുടെ സന്ദർശനമെന്നും അനിൽ കുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കുടുംബവുമായി ഫോണിൽ സംസാരിച്ചു. ബിന്ദുവിന്റെ വീട് നവീകരണം നാഷണൽ സർവീസ് സ്കീം വഴി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ആരോഗ്യമന്ത്രി രാജി വെക്കണമെന്നാണ് ആവശ്യം. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിലവിൽ തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നിൽ പ്രവർത്തകർ വീണ്ടും സംഘടിക്കുകയാണ്. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.
പൊലീസുമായി പ്രവർത്തകർ സംഘർഷമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഎംഒ ഓഫീസ് കോമ്പൗണ്ടിൽ കയറിയതിനെ തുടർന്ന് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ കണ്ണൂർ- തളിപ്പറമ്പ് ദേശീയ പാത ഉപരോധിക്കുകയാണ്. സംഘർഷത്തിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പ്രജീഷിന് തലയ്ക്കു പരിക്കേറ്റു.
son navneeth says its difficult to work in the hospital where his mother died
