കോട്ടയം : ( www.truevisionnews.com ) കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന് വിട നൽകി നാട് . സംസ്കാര ചടങ്ങുകൾ സഹോദരിയുടെ വീട്ടുവളപ്പിൽ . തലയോലപ്പറമ്പിലെ വീട്ടിൽ എത്തിച്ച മൃതദേഹം കണ്ട് നാടൊന്നാകെ വിങ്ങി പൊട്ടി. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ അവസാനമായി കണ്ടു. ബിന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടുകാരും വീട്ടിൽ തടിച്ചുകൂടി.
ചലനമറ്റ് തണുത്ത് മരവിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം നോക്കി ഫ്രീസറിന്റെ ചില്ല് മൂടി കെട്ടിപ്പിടിച്ചുള്ള മക്കളുംഅമ്മയും പൊട്ടിക്കരഞ്ഞപ്പോൾ കൂടിനിന്നവരുടെ ഹൃദയം വേദനയാൽ പിളർന്നു. ഉറ്റവരും ഉടയവരുമടക്കം നിരവധിപ്പേരാണ് ബിന്ദുവിനെ അവസാനമായി ഒരുനോക്കുകാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
.gif)

അമ്മയുടെ വിയോഗത്തലിന്റെ ഞെട്ടലിൽ വിറങ്ങലിച്ചിരുന്ന മകൾ നവമിയേയും അലമുറയിട്ടുകരഞ്ഞ മകൻ നവനീതിനെയും ആശ്വസിപ്പിക്കാനാകാതെ പലർക്കും നിസഹായരാകേണ്ടിവന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർ വീട്ടിലെത്തി ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതാലക്ഷ്മിയേയും കണ്ടു.
മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ് പ്രതികരിച്ചു.
കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല.
അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം. അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും. അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.
അതേസമയം നേരത്തെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ ബിന്ദുവിനെ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നവെന്ന് ഭർത്താവ് വിശ്രുതൻ. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. 'വീട് നോക്കിയിരുന്നത് അവളാണ്. അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു', വിശ്രുതൻ കൂട്ടിച്ചേർത്തു.
മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. വീഴ്ച മറച്ചു വയ്ക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടർ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കൾ അറിയിച്ചുവെന്നും ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. അതേസമയം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പതിനൊന്ന് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം.
തലയോലപ്പറമ്പ് പള്ളിക്കവലയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയിൽ ജീവനക്കാരിയായിരുന്നു. നിർമ്മാണ തൊഴിലാളിയാണ് ഭർത്താവ് വിശ്രുതൻ. കെട്ടിടം തകർന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. ഭർത്താവായിരുന്നു പരാതി ഉന്നയിച്ചത്.
തകർന്നുവീണ 13-ാം വാർഡിലാണ് ബിന്ദു പോയതെന്നും 13, 14 വാർഡിലുള്ളവർ 14-ാം വാർഡിലാണ് പ്രാഥമിക കൃത്യങ്ങൾക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കൾ ആരോപിച്ചത്. കാഷ്വാലിറ്റിയിൽ അടക്കം തെരച്ചിൽ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ബന്ധുക്കൾ പരാതി ഉന്നയിക്കുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണ കെട്ടിടം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കളക്ടറുടെ നേതൃത്വത്തിലാവും റവന്യൂ സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് നൽകും. ഇതിനിടെ വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Kottayam Medical College accident, the nation bids farewell to Bindu without holding back tears
