കൊൽക്കത്ത: ( www.truevisionnews.com ) കൊൽക്കത്തയെ പിടിച്ചു കുലുക്കിയ കാമ്പസ് കൂട്ടബലാത്സംഗത്തിന്റെ എഫ്‌ഐആറിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പീഡനത്തിന് മുമ്പ് നിയമവിദ്യാർഥിനി മുഖ്യപ്രതിയായ മനോജിത് മിശ്രയുടെ കാലിൽ വീണ് വിട്ടയയ്ക്കണമെന്ന് കേണപേക്ഷിച്ചിട്ടും അവർ വെറുതെവിട്ടില്ല.
2024 ഓഗസ്റ്റ് 9-ന് ആർജി കർ ആശുപത്രിയിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് രാജ്യത്താകമാനം വലിയ വാർത്തയായിരുന്നു. ഒരു വർഷം തികയുംമുമ്പ് നിയമവിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തത് 'ആനന്ദത്തിന്റെ നഗര'ത്തിന് നാണക്കേടായി.
.gif)

വൈദ്യപരിശോധനയിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനാണ് യുവതി ഇരയായതെന്ന് തെളിഞ്ഞു. കടിയേറ്റ പാടുകൾ, നഖങ്ങൾ കൊണ്ടുള്ള പോറലുകൾ, മുറിവുകൾ തുടങ്ങിയവ ശരീരത്തിൽ ഉടനീളമുള്ളതായി ഡോക്ടർമാർ കണ്ടെത്തി. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഗുരുതരമായ മുറിവുകളും ചതവുകളുമുണ്ട്. മാത്രവുമല്ല കഴുത്തിന് ചുറ്റും രക്തം കട്ടപിടിച്ചിരിക്കുന്ന പാടുകളുമുണ്ട്.
പ്രതികളായ കോളേജ് ജീവനക്കാരൻ മനോജിത് മിശ്ര(31), വിദ്യാർത്ഥികളായ സായിബ് അഹമ്മദ്(19), പ്രമിത് മുഖർജി(20) എന്നിവരെ അലിപോരിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജൂലൈ ഒന്ന് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
എഫ്.ഐ.ആർ അനുസരിച്ച്, അതിജീവിത പറഞ്ഞത്:
വൈകുന്നേരം 6:10 ന് കാമ്പസിലെത്തി. എല്ലാം സാധാരണമായി തോന്നി. മറ്റുള്ളവർ പോകാൻ തയ്യാറെടുക്കുമ്പോൾ, പ്രതികളിലൊരാൾ കുറച്ചുകൂടി നേരം തങ്ങാൻ ആവശ്യപ്പെട്ടു. അയാൾ എന്നെ മുറിയുടെ (യൂണിയൻ മുറി) പുറത്തേക്ക് വിളിച്ചു കൊണ്ടുപോയിട്ട് കണ്ടനാൾ മുതൽ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു.
തന്റെ കാമുകി കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രണയം തോന്നിയത് എന്നോടാണെന്ന് പറഞ്ഞ് വിവാഹ അഭ്യർത്ഥന നടത്തി. ഞാൻ ബാഗ് പായ്ക്ക് ചെയ്ത് പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പ്രധാന പ്രതി മറ്റ് രണ്ട് പേരോട് 'പുറത്തുപോയി വാതിൽ അടയ്ക്കാൻ' നിർദ്ദേശിച്ചത്.
അയാൾ എന്നെ വാഷ്റൂമിന് സമീപത്തേക്ക് കൊണ്ടുപോയി ബലപ്രയോഗം നടത്താൻ ശ്രമിച്ചു. വിട്ടയക്കാൻ പ്രധാന പ്രതിയോട് ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അയാൾ അഭ്യർത്ഥനകൾ അവഗണിച്ചു. ഞാനയാളുടെ കാലിൽ വീണു പക്ഷേ അയാൾ എന്നെ വിട്ടയച്ചില്ല, അയാൾ കേട്ടില്ല.
അയാൾ മറ്റു രണ്ടുപേരോട് എന്നെ ഗാർഡ് റൂമിനകത്തേക്ക് കൊണ്ടുപോകാനും ഗാർഡിനെ പുറത്തിരുത്താനും ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തു.പിന്നീട് അയാൾ കാമുകനെ കൊല്ലുമെന്നും മാതാപിതാക്കളെ അറസ്റ്റ് ചെയ്യിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മറ്റു രണ്ടുപേർ തൊട്ടടുത്ത് ഇതെല്ലാം നിന്ന് നോക്കിനിന്നു.
അയാൾ എന്നെ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിക്കാനും ശ്രമിച്ചു. ഞാൻ ഒരു മൃതദേഹം പോലെ സ്വയം ഉപേക്ഷിച്ചു. ബലപ്രയോഗത്തിലൂടെ അയാൾ തന്റെ ആവശ്യം സാധിച്ചെടുത്തു. പിന്നെ അയാൾ എന്നെ വിട്ടുപോയി. പിന്നാലെ മറ്റുള്ളവർ വന്നു. ഞാൻ രാത്രി 10:05-ന് മുറിക്ക് പുറത്തേക്ക് വന്നു. ആരോടും പറയരുതെന്ന് അയാൾ ആവശ്യപ്പെട്ടു.സംഭവം പ്രതികൾ റെക്കോർഡ് ചെയ്യുകയും ദൃശ്യങ്ങൾ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്തുവെന്നും അതിജീവിത പറഞ്ഞു.
നഗ്‌നയായിരുന്നതിന്റെ രണ്ട് വീഡിയോകൾ അയാൾ എന്നെ കാണിച്ചു. ഞാൻ സഹകരിച്ചില്ലെങ്കിൽ, അയാൾ വിളിക്കുമ്പോൾ വന്നില്ലെങ്കിൽ ഈ വീഡിയോ എല്ലാവരെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി.
പോലീസ് പറയുന്നതനുസരിച്ച്, മൂന്ന് പ്രതികളും കോളേജ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു ഗാർഡ് റൂമിൽ യുവതിയെ തടഞ്ഞുവെക്കുകയായിരുന്നു. വൈകുന്നേരം 7:30-നും രാത്രി 10:50-നും ഇടയിലാണ് ആക്രമണം നടന്നത്.
അന്ന് രാത്രി വൈകി യുവതി മാതാപിതാക്കളെ വിവരം അറിയിക്കുകയും അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയും ചെയ്തു. അന്വേഷണ സംഘം പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പ്രതികൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ മനോജിത് മിശ്രയ്ക്ക് തൃണമൂലുമായി ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈൽ പറയുന്നുണ്ട്. കോളേജിലെ മുൻ ടിഎംസി യുവജന വിഭാഗം നേതാവായിരുന്നു ഇയാളെന്നും പോലീസ് സ്ഥിരീകരിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ടിഎംസി പരാജയപ്പെട്ടുവെന്നും മനോജിത് മിശ്രയ്ക്ക് ഭരണകക്ഷിയുമായുള്ള ബന്ധം എടുത്തു കാണിച്ചും ടിഎംസിയെ ബിജെപി കുറ്റപ്പെടുത്തി.
kolkata gang rape fir shocking details
