ന്യൂഡൽഹി: (truevisionnews.com) ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനമാണ് വരുന്നത്.
പുതിയ സംവിധാനം നവംബറോടെ പൂർത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു. വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ കഴിയും. ആധാർ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യു.ഐഡി.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭുവനേഷ് കുമാർ പറഞ്ഞു.
.gif)

ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി പൂര്‍ണമായതോ ഭാഗികമായതോ ആയ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും. വിലാസം, ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യൽ, പേര് മാറ്റം, തെറ്റായ ജനനത്തീയതി തിരുത്തൽ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയും.
ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഡാറ്റകൾ പങ്കിടാൻ കഴിയൂ. സ്വത്ത് രജിസ്ട്രേഷൻ സമയത്ത് സബ് രജിസ്ട്രാർമാർക്കും രജിസ്ട്രാർമാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. സ്വത്ത് രജിസ്റ്റർ ചെയ്യാൻ വരുന്നവരുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനായി ആധാർ ഉപയോഗിക്കാൻ യു.ഐ.ഡി.എ.ഐ സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അതുവഴി ചില തട്ടിപ്പുകൾ തടയാൻ കഴിയുമെന്നും ഭുവനേഷ് പറഞ്ഞു.
അഞ്ച് മുതൽ ഏഴ് വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ഉറപ്പാക്കുന്നതിനായി യു.ഐ.ഡി.എ.ഐ, സി.ബി.എസ്.ഇയുമായും മറ്റ് പരീക്ഷാ ബോർഡുകളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Unique Identification Authority India makes new changes Aadhaar
