(www.truevisionnews.com) രാജ്യാന്തര വിപണിക്ക് ഒപ്പം ദക്ഷിണേന്ത്യയിലും കാപ്പി വില കുറഞ്ഞത് കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. വൻ വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ചവർ വിപണിയിലെ തളർച്ച സമ്മർദത്തിലാക്കി. ജനുവരിയിൽ കിലോ 500 രൂപയിൽ നീങ്ങിയ റോബസ്റ്റ കാപ്പിക്ക് തിരിച്ചടി നേരിട്ടു. അറബിക്ക കാപ്പി വിലയും കുറഞ്ഞു.
അന്താരാഷ്ട്ര മാർക്കറ്റിലും കാപ്പി തളർച്ചയിലാണ്. ബ്രസീലിൽ വിളവെടുപ്പ് പുരോഗമിച്ചതോടെ പുതിയ ചരക്ക് ലഭ്യത കൂടുതലായി വിൽപനക്ക് എത്തിയത് വിപണി ആടിയുലയാൻ ഇടയാക്കി. വിയറ്റ്നാം കഴിഞ്ഞ മാസം ഉയർന്ന അളവിൽ കാപ്പി കയറ്റുമതി നടത്തിയ വിവരവും കാപ്പിയുടെ കടുപ്പം കുറച്ചു. ഹൈറേഞ്ചിൽ റോബസ്റ്റ കാപ്പി കിലോ 225 രൂപയിലും കാപ്പി പരിപ്പ് 400 രൂപയിലുമാണ്.
.gif)

കുരുമുളക് വില വാരമധ്യം വരെ കരുത്ത് നിലനിർത്തിയ ശേഷം തളർച്ചയിൽ അകപ്പെട്ടു. കർഷകരും മധ്യവർത്തികളും മാർക്കറ്റിലെ ചലനങ്ങളെ നിരീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായി ചരക്ക് ഇറക്കിയില്ല. ഉത്തരേന്ത്യൻ ആവശ്യം താൽക്കാലികമായി കുറഞ്ഞതും വിലയെ സ്വാധീനിച്ചു. കൊച്ചിയിൽ അൺ ഗാർബ്ൾഡ് കുരുമുളകിന് 800 രൂപ കുറഞ്ഞ് 66,100 രൂപയായി. ആഗോള വിപണിയിൽ ഇന്ത്യൻ നിരക്ക് ടണിന് 8100 ഡോളർ.
രാജ്യത്തെ ചോക്ലറ്റ് വ്യവസായികൾ കൊക്കോ സംഭരണത്തിൽ വരുത്തിയ നിയന്ത്രണം ഉൽപാദകരെ പ്രതിസന്ധിലാക്കി. ഓഫ് സീസണിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെ വൻകിട, ചെറുകിട വ്യവസായികൾ രംഗത്തുനിന്ന് അകന്നതായി ഉൽപാദകർ. സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനവും ഇതേ നിലപാട് കാണിച്ചതായി വിപണി വൃത്തങ്ങൾ പറയുന്നു.
മധ്യകേരളത്തിലും ഹൈറേഞ്ചിലും കൊക്കോ വിളവെടുപ്പ് അവസാനിച്ചു, ഇനി പുതിയ സീസൺ സെപ്റ്റംബറിൽ തുടങ്ങുംവരെ ചരക്ക് ക്ഷാമം വിലക്കയറ്റത്തിന് വഴിതെളിക്കാം. വിപണിയുടെ മുന്നേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ചോക്ലറ്റ് ലോബി കരുക്കൾ നീക്കുന്നതെന്ന് ഉൽപാദന മേഖല. കൊക്കോ കായ പച്ച കിലോ 80 രൂപയായും പരിപ്പ് 440 രൂപയായും താഴ്ന്നു. അന്താരാഷ്ട്ര വിപണിയിൽ കൊക്കോ വില ടണിന് 9542 ഡോളറിലാണ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഫണ്ടുകൾ സുരക്ഷിത നിക്ഷേപമെന്ന നിലക്ക് സ്വർണം വാരിക്കൂട്ടാൻ മത്സരിക്കുന്നു. വാരാരംഭത്തിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ട്രോയ് ഔൺസിന് 3294 ഡോളറിൽ നീങ്ങിയ സ്വർണ വില വാരാന്ത്യം 3445 ഡോളറായി ഉയർന്ന ശേഷം 3423 ഡോളറിൽ ക്ലോസിങ് നടന്നു. കേരളത്തിൽ സ്വർണ വില പവന് 71,840 രൂപയിൽനിന്ന് 74,320 രൂപയിലെ റെക്കോഡ് തകർത്ത് ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപയിലെത്തി. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 85.06ലേക്ക് ദുർബലമായതും ആഭ്യന്തര സ്വർണ വില ഉയരാൻ ഇടയാക്കി.
coffee prices no longer as high used pepper market prices not high
