പത്തനംതിട്ട: (truevisionnews.com) അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരൻ രതീഷ്, ഡിഎൻഎ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുക.
സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. രഞ്ജിതയുടെ മരണ വാർത്തയറിഞ്ഞു കുടുംബത്തെ കാണാനെത്തിയ മന്ത്രി വീണാ ജോർജിനും സങ്കടം ഉള്ളിൽ ഒതുക്കാനായില്ല. മകളെ നഷ്ടമായ അമ്മയുടെയും അമ്മയെ നഷ്ടമായ ആ മക്കളുടെയും കണ്ണീരിന് മുന്നിൽ മന്ത്രിയും വിതുമ്പി കരഞ്ഞു. ഡിഎൻഎ പരിശോധന ഫലം പുറത്തുവന്നാലുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
.gif)

രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങിയിട്ടുണ്ട്. ജില്ലാ കലക്ടർ അഹമ്മദാബാദിലെ സ്പെഷ്യൽ ഓഫീസറുമായും സംസാരിച്ചു. ആരോഗ്യമന്ത്രിക്ക് പുറമേ പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎൽഎ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദർശിച്ച് അനുശോചനമറിയിച്ചു.
Ahmedabad plane crash ranjitha dna test
