പത്തനംതിട്ട : (truevisionnews.com) കണ്ണീരിലാണ്ട് ഒരു നാട് .... അഹമ്മദാബാദിലെ വിമാനാപകടം പത്തനംതിട്ട പുല്ലാടിനെ ഞെട്ടിക്കുന്നതാണ് . അപകട വിവരമറിഞ്ഞ് മാധ്യമപ്രവർത്തകരും നാട്ടുകാരും രഞ്ജിതയുടെ കൊഞ്ഞോൺ വീട്ടിലേക്ക് പാഞ്ഞെത്തി. കാൻസർ രോഗിയായ അമ്മ തുളസി മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുതന്നെ രഞ്ജിതയുടെ പുതിയ വീടിന്റെ ജോലി നടക്കുന്നു. മകൻ ഇന്ദുചൂഡനും മകൾ ഇതിഗയും പിന്നീടാണ് എത്തിയത്. തലേന്നാൾ തലയിൽ തലോടി ഉമ്മതന്ന് പടിയിറങ്ങിയ അമ്മ ഇനി ചിരിതൂകി തിരിച്ചെത്തില്ലെന്ന് ആ പിഞ്ചുമനസ്സ് വിശ്വസിച്ചില്ല.
രഞ്ജിതയുടെ സഹോദരഭാര്യ നീതു രാമചന്ദ്രനാണ് ചെന്നൈ മെയിലിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നെടുമ്പാശ്ശേരിക്ക് കയറ്റിവിട്ടത്. യുകെയിലെ മൊബൈൽ നമ്പർ ഉപയോഗിക്കുന്നതിനാൽ ഇടയ്ക്ക് വിളിക്കാൻ സാധിച്ചില്ല. എയർപോർട്ടിൽ എത്തിയെന്ന് വാട്സാപ്പ് കോളാണ് ചെയ്തത്. സമീപത്തുതന്നെ താമസിക്കുന്ന വല്യകുന്നേൽ ഫാ. വില്യം എബ്രഹാമിനും രഞ്ജിതയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.
.gif)

കഴിഞ്ഞ അവധിക്കുവന്നപ്പോൾ മകൾ ഇതിഗയെ സ്കൂളിൽ ചേർക്കുന്ന കാര്യം സംസാരിച്ചിരുന്നു. ഫാദറിന്റെ കൊച്ചുമകൻ പഠിക്കുന്ന ഇരവിപേരൂർ ഒഇഎം പബ്ലിക് സ്കൂളിൽതന്നെ ചേർക്കാമെന്ന് പറയുകയും ചേർക്കുകയും ചെയ്തു. ബുധനാഴ്ച രഞ്ജിതയെ എയർപോർട്ടിലേക്ക് യാത്രയയയ്ക്കാനും ഫാദർ വീട്ടിലെത്തിയിരുന്നു. എയർപോർട്ടിൽ ചെന്നശേഷം ഫാദറിനെ വിളിക്കുകയും ചെയ്തു. ട്രെയിനിൽ എയർപോർട്ടിലേക്ക് പോകാനായി ഒരു ഫാമിലി ഉണ്ടായിരുന്നെന്നും അവരുടെ കൂടെത്തന്നെ റെയിൽവേ സ്റ്റേഷനിൽനിന്ന് എയർപോർട്ടിൽ എത്തുകയും അവർ വേണ്ട സഹായം ചെയ്തെന്നും പറഞ്ഞു.
വീടുപണി പൂർത്തിയായാൽ നാട്ടിൽ തിരികെ എത്തി സർക്കാർ ജോലിയിൽ വീണ്ടും പ്രവേശിക്കാനായിരുന്നു പദ്ധതി. പലപ്പോഴായി എത്തി നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ട് മാസം മുമ്പും വന്നു പോയതാണ്. ചില രേഖകളിൽ സ്വയംസാക്ഷ്യപ്പെടുത്തൽ ആവശ്യമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇക്കുറി എത്തിയതെന്നും പറയുന്നു. ക്യാൻസർ രോഗിയായ അമ്മ തുളസിയും രണ്ട് മകളെയും താമസിച്ചിരുന്ന വീട് നന്നേ ചെറിയതായിരുന്നു. രണ്ട് മുറി എങ്കിലും പൂർത്തിയാക്കി പുതിയ വീട്ടിലേക്ക് അവരെ മാറ്റണമെന്നായിരുന്നു ആഗ്രഹം. 28 ന് പാല്കച്ചൽ ചടങ്ങ് പോലും തീരുമാനിച്ചു.
ഓണം ആകുമ്പോഴേക്കും തിരികെ എത്തി ഇനിയുള്ള കാലം നാട്ടിൽ ജോലി ചെയ്തു മക്കളോടൊപ്പം കഴിയാം എന്നും രഞ്ജിത ആഗ്രഹിച്ചിരുന്നു. ഇന്നലെ വീട്ടിൽ നിന്ന് പോകുമ്പോഴും ആ സന്തോഷം മക്കളുമായി പങ്കുവെച്ചാണ് ഇറങ്ങിയത്.
ranjitha dead air india plane crash update
