ന്യൂഡൽഹി: (www.truevisionnews.com) അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന മന്ത്രാലയം അതീവ ജാഗ്രയിലാണെന്നും സ്ഥിതിഗതികൾ താൻ നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘‘എല്ലാ ഏജൻസികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്.
വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ പ്രാർഥനകൾ’’ – റാം മോഹൻ നായിഡു എക്സിൽ കുറിച്ചു. ന്യൂഡൽഹിയിലുള്ള റാം മോഹൻ നായിഡു വൈകാതെ ഗുജറാത്തിലേക്ക് തിരിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയുമായും വിമാനത്താവള അധികൃതരുമായും അദ്ദേഹം ഫോണിൽ സംസാരിച്ചു.
.gif)

അതേസമയം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യാത്രാവിമാനം തകര്‍ന്നുവീണ അപകടത്തിൽ മരണ സംഖ്യ 105 ആയി ഉയർന്നു. യാത്രക്കാരിൽ മലയാളിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം . കൈകുഞ്ഞ് ഉൾപ്പെടെ 11 കുട്ടികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മേഘാനി നഗറിലാണ് ലണ്ടനിലേക്ക് യാത്രതിരിച്ച എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് നിരവധി അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും സൂചനയുണ്ട്.
ahmedabad plane crash civil aviation minister ram mohan naidu monitors rescue operation
