മലപ്പുറം: (www.truevisionnews.com) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ച ജമാഅത്തെ ഇസ്‍ലാമിയോടുള്ള കോണ്‍ഗ്രസിന്‍റെ സമീപനം എന്താണെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം വർഗീയതക്കെതിരെ നിലപാട് സ്വീകരിക്കുമ്പോൾ, നിലമ്പൂരിൽ വർഗീയ ശക്തിയെ കൂട്ടുപിടിക്കുകയാണ്. വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനു വരുമ്പോൾ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ജമാഅത്തെ ഇസ്‍ലാമിയുമായുള്ള കൂട്ടുകെട്ടിൽ വി.ഡി. സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വലിയ വിമർശനമാണ് നേരിടുന്നത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ വർഗീയ വാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരികയാണ്. പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് മണ്ഡലത്തിൽ വരികയാണെന്ന് അറിഞ്ഞു. അഖിലേന്ത്യാ നേതാവു കൂടിയായ എം.പി, വർഗീയ ശക്തിയായ ജമാഅത്തെ ഇസ്‍ലാമിയുമായുള്ള കോൺഗ്രസിന്‍റെ കൂട്ടുകെട്ടിൽ നിലപാട് വ്യക്തമാക്കണം” -എംവി ഗോവിന്ദന്‍ പറഞ്ഞു.
.gif)

നിലമ്പൂർ ആയിഷയ്ക്ക് എതിരായ യുഡിഎഫിന്റെ സൈബർ ആക്രമണം വിലപ്പോകില്ലെന്നും അദ്ദേഹം അറിയിച്ചു. പണ്ട് നാടകം കളിക്കുമ്പോൾ അവർ ഇതിലധികം കല്ലേറ് കിട്ടിയിട്ടുള്ളവരാണെന്നും സാംസ്‌കാരിക മേഖലയിലുള്ളവർക്കെതിരായ യുഡിഎഫിന്റെ സൈബർ ആക്രമണം സാമൂഹിക ബോധത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
priyanka gandhi should clarify her stance jamaat e islami udf alliance mv govindan
