Jun 6, 2025 01:00 PM

മലപ്പുറം: (truevisionnews.com)  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരില്‍ അധികാരവും ഭരണത്തണലിനും അപ്പുറം വിയര്‍പ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താന്‍ എന്ന് പി വി അന്‍വര്‍ പറയുന്നു. സോഷ്യല്‍മീഡിയ വഴിയാണ് അന്‍വര്‍ സംഭാവന അഭ്യര്‍ത്ഥിച്ചത്.

പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും പേജില്‍ നല്‍കിയിട്ടുണ്ട്. പണം അയക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന് അന്‍വര്‍ പറയുന്നു. 'എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാല്‍ ഒരു സെന്റ് ഭൂമി പോലും വില്‍ക്കാന്‍ കഴിയില്ല. മിച്ചഭൂമി കേസെന്ന് പറഞ്ഞ് അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഒരുരൂപ വെച്ച് അക്കൗണ്ടിലേക്ക് അയക്കണം. പണത്തിന് വേണ്ടിയല്ല. സമാധാനത്തിന് വേണ്ടിയാണ്. ഒറ്റപ്പെടുത്തരുത്. നാളെ ടി പി ചന്ദ്രശേഖരന്റെ അവസ്ഥയിലേക്ക് പോയേക്കാം. സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നും പി വി അന്‍വര്‍ പറഞ്ഞു.

ക്രൗഡ് ഫണ്ടിംഗ് നടത്തണമെന്ന് പലരും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഉദ്ദ്യേശമുണ്ടായിരുന്നില്ല. ഓരോ വോട്ടറും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയാണെന്നും പി വി അന്‍വര്‍ പറയുന്നു. 'ഈ പോരാട്ടത്തില്‍ എന്റെ ജീവന്‍ വരെ സുരക്ഷിതമല്ല എന്ന ഉത്തമ ബോധ്യത്തോട് കൂടിയാണ് ഞാനിറങ്ങി തിരിച്ചത്.

ഞാന്‍ ശബ്ദിച്ചത് മുഴുവന്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ്, അവര്‍ പുറത്തു പറയാന്‍ ഭയപ്പെട്ട കാര്യങ്ങളാണ്. അവരുടെ പിന്തുണയിലും കരുത്തിലും മാത്രമാണ് എനിക്കീ പോരാട്ടം തുടരാന്‍ കഴിയുന്നത്. നിങ്ങള്‍ എനിക്ക് സംഭാവന നല്‍കുന്ന ഓരോ രൂപയും എനിക്കുള്ള ധാര്‍മിക പിന്തുണയായിട്ടാണ് കാണുന്നത്', അന്‍വര്‍ പറഞ്ഞു.





Donations sought from public contest Nilambur by election PVAnwar

Next TV

Top Stories