Jun 3, 2025 11:29 PM

അഹ്മദാബാദ്: ( www.truevisionnews.com ) ഇന്ത്യൻ പ്രീമിയർ ലീഗിൽ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് കന്നിക്കിരീടം. ഫൈനലിൽ പഞ്ചാബ് കിങ്സിനെതിരെ 6 റൺസിന്‍റെ ജയമാണ് ആർ.സി.ബി സ്വന്തമാക്കിയത്. 191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്‍റെ ഇന്നിങ്സ് 184 റൺസിൽ അവസാനിച്ചു. 30 പന്തിൽ 61 റൺസ് നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ.

സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു - 20 ഓവറിൽ ഒമ്പതിന് 190, പഞ്ചാബ് കിങ്സ് - 20 ഓവറിൽ ഏഴിന് 184.

മറുപടി ബാറ്റിങ്ങിൽ കരുതലോടെ തുടങ്ങിയ പഞ്ചാബിന് അഞ്ചാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 24 റൺസ് നേടിയ പ്രിയാൻഷ് ആര്യക്ക് തകർപ്പൻ ക്യാച്ചിലൂടെ ഫിൽ സാൾട്ടാണ് പുറത്തേക്ക് വഴി കാണിച്ചത്. പവർപ്ലേയിൽ 52 റൺസാണ് പഞ്ചാബ് നേടിയത്. ഒമ്പതാം ഓവറിൽ പ്രഭ്സിമ്രാൻ സിങ്ങും (26) തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും (1) വീണത് പഞ്ചാബിന് തിരിച്ചടിയായി. സ്കോർ 98ൽ നിൽക്കേ ജോഷ് ഇംഗ്ലിഷ് (39) പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

നേഹൽ വധേരക്ക് 18 പന്തിൽ 15 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. മാർകസ് സ്റ്റോയിനിസ് (6), അസ്മത്തുല്ല ഒമർസായ് (1) എന്നിവർ പാടെ നിരാശപ്പെടുത്തി. അവസാന ഓവറുകളിൽ ശശാങ്ക് സിങ് വമ്പൻ ഷോട്ടുകൾ പുറത്തെടുത്തെങ്കിലും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല.

ആർ.സി.ബി 190

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 190 റൺസ് നേടിയത്. ഒരുഘട്ടത്തിൽ 200 കടക്കുമെന്ന് തോന്നിച്ച ഇന്നിങ്സിൽ അവസാന ഓവറുകളിൽ പഞ്ചാബ് ബൗളർമാർ കളി പിടിക്കുകയായിരുന്നു. 35 പന്തിൽ 43 റൺസടിച്ച സൂപ്പർ താരം വിരാട് കോഹ്ലിയാണ് ആർ.സി.ബിയുടെ ടോപ് സ്കോറർ.

ആക്രമിച്ചു കളിച്ചു തുടങ്ങിയ ആർ.സി.ബി ബാറ്റർമാർ അർഷ്ദീപ് സിങ്ങിന്‍റെ ആദ്യ ഓവറിൽ 13 റൺസ് അടിച്ചെടുത്തു. എന്നാൽ തൊട്ടടുത്ത ഓവറിൽ ഫിൽ സാൾട്ട് (9 പന്തിൽ 16) മടങ്ങിയത് അവർക്ക് തിരിച്ചടിയായി. കെയ്‍ൽ ജേമിസന്‍റെ പന്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. റൺനിരക്ക് കുറഞ്ഞതോടെ പവർപ്ലേയിൽ 55 റൺസ് മാത്രമാണ് ബംഗളൂരു ടീമിന് നേടാനായത്.

18 പന്തിൽ 24 റൺസ് നേടിയ മായങ്ക് അഗർവാളിനെ യുസ്വേന്ദ്ര ചഹൽ അർഷ്ദീപിന്‍റെ കൈകളിലെത്തിച്ചു. 11-ാം ഓവറിൽ ക്യാപ്റ്റൻ രജത് പാട്ടിദാറിനെ (16 പന്തിൽ 26) നഷ്ടമായതോടെ ആർ.സി.ബി മൂന്നിന് 96 എന്ന നിലയിലായി. പിന്നാലെയിറങ്ങിയ ലയാം ലിവിങ്സ്റ്റണെ കൂട്ടുപിടിച്ച കോഹ്ലി തൊട്ടടുത്ത ഓവറിൽ ടീം സ്കോർ 100 കടത്തി. 35 പന്തിൽ 43 റൺസ് നേടിയ കോഹ്ലി, 15-ാം ഓവറിൽ അസ്മത്തുല്ല ഒമർസായിക്ക് റിട്ടേൺ ക്യാച്ച് സമ്മാനിച്ച് മടങ്ങി.

ഇടക്ക് വമ്പനടികൾ പുറത്തെടുത്ത ലിയാം ലിവിങ്സ്റ്റണെ (15 പന്തിൽ 24) ജേമിസൻ വിക്കറ്റിനു മുന്നിൽ കുരുക്കിയെങ്കിലും ജിതേഷ് ശർമ കത്തിക്കയറി. 18-ാം ഓവറിൽ, 10 പന്തിൽ 24 റൺസെടുത്ത ജിതേഷ്, വൈശാഖ് വിജയകുമാറിന്‍റെ പന്തിൽ ബൗൾഡായി പുറത്തേക്ക്.

അവസാന ഓവറിൽ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ആർ.സി.ബി സ്കോർ 190ൽ ഒതുങ്ങുകയായിരുന്നു. റൊമാരിയോ ഷെപേർഡ് (ഒമ്പത് പന്തിൽ 17), കൃണാൽ പാണ്ഡ്യ (നാല്), ഭുവനേശ്വർ കുമാർ (ഒന്ന്) എന്നിവരെ ഒറ്റ ഓവറിൽ അർഷ്ദീപ് പുറത്താക്കി. പഞ്ചാബിനായി അർഷ്ദീപും ജേമിസനും മൂന്ന് വീതം വിക്കറ്റുകൾ പിഴുതു.

After an eighteen-year wait Royal Challengers Bangalore win the IPL dream title

Next TV

Top Stories










GCC News