(truevisionnews.com) ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിസിപി ഫറാഷ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യണം. പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽകും എന്നും ഡിസിപി പറഞ്ഞു. പ്രതി സുകാന്ത് സുരേഷ് പൊലീസിൽ ഇന്നലെ കീഴടങ്ങിയിരുന്നു. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ് കീഴടങ്ങിയത്.
ഹൈക്കോടതിയിൽ സുകാന്ത് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പൊലീസിൽ കീഴടങ്ങിയത്. തിരുവനന്തപുരം പേട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടി ഐ ബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. തുടർന്ന് ഒളിവിൽ പോയ പ്രതി താൻ നിരപരാധിയാണെന്നും മരണത്തിൽ പങ്കില്ലെന്നും അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
.gif)
ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തു. വാട്സ് ആപ് ചാറ്റുകൾ ഉൾപ്പെടെ പ്രതിക്കെതിരായ തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതും നിർബന്ധിക്കുന്നതുമാണ് വാട്സ് ആപ് ചാറ്റുകൾ എന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസ് വാദങ്ങൾ അംഗീകരിച്ച കോടതി സുകാന്ത് ഉന്നയിച്ച വാദങ്ങൾ പൂർണമായും തള്ളി. മുൻകൂർ ജാമ്യത്തിന് പ്രതിക്ക് അർഹതയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
സുകാന്തിനെതിരെ കർശനമായ നിരീക്ഷണങ്ങളോടെയാണ് ജാമ്യാപേക്ഷ തള്ളിയത്. പുറത്തുവന്ന തെളിവുകൾ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. സ്നേഹത്തിൻ്റെ പേരിൽ യുവതിയെ സുകാന്ത് ചൂഷണം ചെയ്തുവെന്നും, പ്രതിക്ക് ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായ യുവതി മാർച്ച് 24 നാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
Sukanth accused IB officer's suicide arrested
