ആലുവ: (truevisionnews.com) തിരുവാങ്കുളത്ത് നിന്ന് ആലുവയിലേക്ക് അമ്മക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് മറ്റകുഴി സ്വദേശിയായ കല്യാണിയെന്ന കുട്ടിയെ കാണാതായതെന്നാണ് അമ്മ സന്ധ്യ പറഞ്ഞത്. വൈകിട്ട് മൂന്നരയോടെയാണ് സന്ധ്യ കുട്ടിയെ അംഗനവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. സന്ധ്യ തനിയേയാണ് വീട്ടിലെത്തിയത്.

കുട്ടിയെ കാണാതായെന്ന് പരാതി ലഭിച്ചതോടെ സംഭവത്തില്‍ പൊലീസ് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഇതില്‍ നിന്നാണ് മറ്റക്കുഴിയിൽ നിന്നും ഓട്ടോറിക്ഷയിൽ എത്തിയ ശേഷം തിരുവാങ്കുളം ഭാഗത്തേക്ക് മകളുമായി അമ്മ നടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചത്.കുഞ്ഞിനെ എവിടെങ്കിലും ഉപേക്ഷിച്ചോ എന്ന സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസിനുണ്ടായിരുന്നു. അമ്മയുടെ മൊഴിയിലുള്ള വൈരുദ്ധ്യങ്ങള്‍ പൊലീസിന് സംശയം വര്‍ധിപ്പിച്ചു.
തുടര്‍ന്ന് അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ആലുവയിൽവെച്ച് കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യ മൊഴി. മൂഴിക്കുളം ഭാഗത്ത് കുട്ടിയെ ഉപേക്ഷിച്ചെന്നാണ് പിന്നീട് പറഞ്ഞത്. ചോദ്യം ചെയ്യലില്‍ കുട്ടിയെ പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞെന്ന് സന്ധ്യ പൊലീസിന് മൊഴി നല്‍കിയത്.
തുടര്‍ന്ന് പൊലീസ് ചാലക്കുടി പുഴയില്‍ തിരച്ചില്‍ നടത്തി.നാലര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്.ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി.
murder three year old girl aluva
