( www.truevisionnews.com ) യുദ്ധവെറിയനായ പാക് സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങൾ.പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

സൈനിക മേധാവി അസിം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും സൈന്യത്തിലെ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ മുനീറിന്റെ രാജി ആവശ്യപ്പെട്ടെന്നുമാണ് സൂചന. പാക്കിസ്ഥാന്റെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാൻ ജനറൽ സാഹിർ ഷംഷദ് മിർസയാണ് മുനീറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
പാക്ക് സൈന്യത്തിന്റെ ഉന്നതതലത്തിലെ ഭിന്നിപ്പു വ്യക്തമാക്കുന്നതാണിത്. മുനീറിനെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നും രാജ്യദ്രോഹക്കുറ്റത്തിനു സൈനിക കോടതിയുടെ നടപടികൾക്കു വിധേയനാക്കുമെന്നും സൂചനയുണ്ട്. ഷംഷദ് മിർസ സൈനികമേധാവിസ്ഥാനം ഏറ്റെടുത്തെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അതേസമയം, ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയുടെ നിയന്ത്രണം ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) കൈക്കലാക്കിയതായി റിപ്പോർട്ടുണ്ട്. ബലൂചിസ്ഥാനിൽ പലയിടത്തും പാക്ക് സൈന്യത്തിനു നേരേ ബിഎൽഎ കനത്ത ആക്രമണം നടത്തുന്നതായും വിവരമുണ്ട്.
നേരത്തെ അസിം മുനീർ നടത്തിയ വർഗീയ പരാമർശങ്ങളും പഹൽഗാം ഭീകരാക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൂണ്ടിക്കാട്ടിയിരുന്നു. പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.
വിദേശത്ത് താമസിക്കുന്ന പാകിസ്ഥാനികളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ വിവാദ പ്രസ്താവന നടത്തിയത്- "കശ്മീരിനെ സംബന്ധിച്ച് പാകിസ്ഥാന്റെ നിലപാട് വ്യക്തമാണ്. കശ്മീർ പാകിസ്ഥാന്റെ കണ്ഠ നാഡിയായിരുന്നു. ഇനിയും അത് അങ്ങനെ തന്നെയായിരിക്കും. ഒരിക്കലും ഞങ്ങൾ അത് മറക്കില്ല. കാശ്മീരി സഹോദരന്മാരുടെ വീരോചിതമായ പോരാട്ടത്തിൽ അവരെ ഉപേക്ഷിക്കില്ല. പാക് പ്രവാസികൾ രാജ്യത്തിന്റെ അംബാസഡർമാരാണ് അവർ ഉന്നത പ്രത്യയശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണെന്നത് മറക്കരുത്"
അതോടൊപ്പം വർഗീയ പരാമർശവും പാക് സൈനിക മേധാവി നടത്തി. നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് പാകിസ്ഥാന്റെ കഥ പറഞ്ഞു കൊടുക്കണമെന്ന് അസിം മുനീർ ആവശ്യപ്പെട്ടു- 'ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മൾ ഹിന്ദുക്കളിൽ നിന്ന് വ്യത്യസ്തരാണെന്ന് നമ്മുടെ പൂർവികർ കരുതിയിരുന്നു. നമ്മുടെ മതങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ചിന്തകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമായിരുന്നു. അതായിരുന്നു ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ."
പാകിസ്ഥാനിൽ ഇന്ത്യ പ്രഹരം ഏൽപ്പിക്കുന്നതിനിടെ അസിം മുനീറിനെതിരെ പാകിസ്ഥാനിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുകയാണ്. പാക് സൈനിക മേധാവിയെ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
crucial move against army chief asimmunir pakistan after india strike
