തിരുവനന്തപുരം:(truevisionnews.com) കരമനയിൽ അമ്മയും മകനും മാത്രം താമസിക്കുന്ന വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണമെന്ന് ആരോപണം. കരമന സ്വദേശി സൈനബ, മകൻ നുബുഖാൻ എന്നിവർ താമസിക്കുന്ന വീടിന് നേരെയാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. ഏപ്രിൽ 30ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ഏറെക്കാലമായി തങ്ങൾ പ്രദേശത്തെ സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് നുബുഖാൻ പറഞ്ഞു. പ്രദേശത്തെ ലഹരി സംഘങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയതാണ് ആക്രമണത്തിന് കാരണമെന്നും ഇവർ പറയുന്നു. ലത്തീഫ്, കബീർ, ജാഫർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചത്.
വീടിൻ്റെ വാതിലും സിസിടിവിയും ജനാലയും ടിവിയും സംഘം തല്ലിത്തകർത്തു. സൈനബയെയും മകനെയും സംഘം മർദിക്കുകയും ചെയ്തു. മർദ്ദനത്തിൽ സൈനബയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
എന്നാൽ വണ്ടി ഇടിച്ചതുമായി ബന്ധപ്പെട്ട ഒരു തർക്കം മാത്രമാണ് ഉണ്ടായതെന്നും ഗുണ്ടകളെ കൊണ്ടുവന്ന് നുബുഖാൻ കേസുണ്ടാക്കുകയായിരുന്നു എന്നാണ് മറ്റൊരു പക്ഷം. സംഭവത്തിൽ കുടുംബം കരമന പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Allegations drug gang attacking house karamana only mother son live
