(truevisionnews.com) നമ്മളിൽ ചിക്കൻ ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. ചിക്കൻ ഇല്ലാതെ ഭക്ഷണം കഴിക്കാത്തവരും നമുക്കിടയിൽ ഉണ്ട് . ആഴ്ചയില്‍ 300 ഗ്രാമില്‍ കൂടുതല്‍ ചിക്കന്‍ കഴിക്കുന്നത് ദഹനനാളത്തിലോ ദഹനവ്യവസ്ഥയിലോ കാന്‍സര്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎൻട്രോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാംസങ്ങളിലൊന്നാണ് കോഴിയിറച്ചി.
എളുപ്പത്തിൽ ലഭ്യമാകുന്നതും വിലക്കുറവുമാണ് ആഗോളതലത്തില്‍ ചിക്കന്‍റെ ഉപഭോഗം ഇത്രയധികം വര്‍ധിപ്പിക്കുന്നത്. ആഘോഷങ്ങൾ മുതൽ വീട്ടിലെ ഭക്ഷണ ക്രമത്തിൽ പോലും ഇന്ന് ചിക്കൻ സ്ഥിര സാന്നിധ്യമാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അന്നനാളം, ആമാശയം, വൻകുടൽ, പാൻക്രിയാസ്, കരൾ എന്നിവയുൾപ്പെടെയുള്ള ദഹനവ്യവസ്ഥയിലെ കാൻസറുകൾ വരാനുള്ള സാധ്യത പതിവായി ചിക്കന്‍ കഴിക്കുന്നതിലൂടെ വര്‍ധിക്കുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത്തരത്തിൽ കാന്‍സര്‍ സാധ്യത കൂടുതലെന്നാണ് ഗവേഷകര്‍ പറയുന്നത്.
ന്യൂട്രിയന്‍റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്ന ആളുകൾക്ക് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ കാൻസർ വരാനുള്ള സാധ്യതയും നേരത്തെയുള്ള മരണവും കൂടുതലാണെന്ന് വ്യക്തമാക്കുന്നത്.
മാത്രമല്ല, ആഴ്ചയിൽ 100 ഗ്രാമോ അതിൽ കുറവോ ചിക്കന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ആഴ്ചയിൽ 300 ഗ്രാമിൽ കൂടുതൽ ചിക്കന്‍ കഴിക്കുന്നവരില്‍ മരണ സാധ്യത 27 ശതമാനം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നുണ്ട്.
#chicken #eat #week #cause #health #issues #know #this
