---
title: "#RBindu | 'മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു' - മന്ത്രി ആർ ബിന്ദു"
english_title: "#IFFK #responsible #for #bringing #good #films #masses #Minister #RBindu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/254831/iffk-responsible-for-bringing-good-films-masses-minister-rbindu"
published_at: "2024-12-08T19:21:00+05:30"
category: "IFFK 2024"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6755a4a577051_ff.jpg"
keywords: []
---

# #RBindu | 'മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു' - മന്ത്രി ആർ ബിന്ദു

> **Lead Summary:** **തിരുവനന്തപുരം: [ ** മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

## Article Content

**തിരുവനന്തപുരം: [ ** മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്.

ലോകമെമ്പാടുമുള്ള വിവിധ മനുഷ്യ സമൂഹങ്ങളുടെ ജീവിതങ്ങളുടെയും അതിജീവനങ്ങളുടെയും നേർസാക്ഷ്യങ്ങളാണ് മേളയിലെ ഓരോ ചിത്രങ്ങളും.

ആസ്വാദകരെ സംബന്ധിച്ചടുത്തോളം ലോക സഞ്ചാര അനുഭവമായി ചലച്ചിത്ര മേള മാറുന്നു. കേരളത്തിലെ യുവജനങ്ങളുടെ സാന്നിധ്യം മേളയെ കൂടുതൽ സജീവമാക്കുന്നു.

വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യം ഈ വർഷത്തെ മേളയെ കൂടുതൽ ശ്രദ്ധേയമാക്കും.

കെ എസ് എഫ് ഡി സി യുടെ സഹകരണത്തോടെ പുറത്തിറങ്ങിയ വനിതാ സംവിധായകരുടെ ചിത്രങ്ങളായ മിനി ഐ ജി സംവിധാനം ചെയ്ത ഡിവോഴ്സ്,താരാ രാമാനുജൻ സംവിധാനം നിർവഹിച്ച നിഷിദ്ധോ, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള, ശ്രുതി ശരണ്യംസംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ തുടങ്ങിയ ചിത്രങ്ങൾ സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാടിൻ്റെ ഉദാഹരണങ്ങളാണ്.

ചലച്ചിത്രസംസ്കാരത്തിന്റെ പാതയിൽ അവസരം ലഭിക്കാതെ ഒഴിവാക്കപ്പെട്ടിരുന്ന വിഭാഗങ്ങൾ കൂടി ശക്തമായി ഈ മേഖയിലേക്കു കടന്നു വരുന്നു എന്നുള്ളത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.

ലൈഫ് ടൈം അചീവ്മെന്റ് അവാർഡ് നേടിയ ആൻ ഹുയി, സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ പായൽ കപാഡിയ, ജൂറി ചെയർപേഴ്‌സണായി എത്തുന്ന ആഗ്നസ് ഗൊദാർദ്, മലയാളം സിനിമ ടുഡേയിൽ ഉൾപ്പെട്ട സിനിമകളുടെ 4 വനിതാ സംവിധായകർ, ഫെസ്റ്റിവൽ ക്യൂറേറ്ററായി എത്തുന്ന ഗോൾഡ സെല്ലം എന്നിവരുടെ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ സ്ത്രീ പ്രാതിനിധ്യത്തിൻ്റെ ഉദാഹരണങ്ങളാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മേളയുടെ ക്യുറേറ്റർ ഗോഡ് സാ സെല്ലം,കെ എസ് എഫ് ഡി സി ചെയർമാൻ ഷാജി എൻ കരുൺ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ സുരേഷ് കുമാർ, മീഡിയ കമ്മിറ്റി കൺവീനർ അനുപമ ജി നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.

ചലച്ചിത്ര അക്കാദമി ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി ചടങ്ങിന് നന്ദി അറിയിച്ചു.

ഡിസംബർ 13 ന് തുടങ്ങി ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന മേളയുടെ ഔദ്യോഗിക വാർത്തകളും സിനിമാപ്രദർശന അറിയിപ്പുകളും കലാ- സാംസ്‌കാരിക വിശേഷങ്ങളും ടാഗോർ തീയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയ സെല്ലിലൂടെ തൽസമയം മാധ്യമപ്രവർതകർക്ക് ലഭ്യമാകും.

21പേരടങ്ങുന്നതാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിലുള്ള മീഡിയ സെൽ ടീം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/254831/iffk-responsible-for-bringing-good-films-masses-minister-rbindu)