ചേലക്കര: (truevisionnews.com)പാലക്കാട്ടെ സ്ഥാനാര്‍ഥിയെക്കൊണ്ട് സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇന്നലെ തുടങ്ങിയിട്ടേയുള്ളൂ. അത് അനുഭവിച്ച് കാണുക എന്ന് മാത്രമേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചേലക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥിയെ പിൻവലിക്കും എന്നമട്ടിൽ ഊതി വീര്‍പ്പിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘അൻവര്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു.
രണ്ടു സ്ഥലത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ട് നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുമായി ബന്ധപ്പെടുന്നതെന്ന് ചോദിച്ചു.
സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. അപ്പോള്‍ നിങ്ങള്‍ അഭ്യർഥിച്ചാൽ പിന്‍വലിക്കാമെന്ന് അൻവർ പറഞ്ഞു. ഞങ്ങള്‍ അഭ്യർഥിച്ചു.
അപ്പോഴാണ് ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അദ്ദേഹത്തിന്‍റെ സ്ഥാനാര്‍ഥിയെ യു.ഡി.എഫ് പിന്തുണക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടത്.
ഇത്തരം തമാശയൊന്നും പറയരുത്. യു.ഡി.എഫ് നേതൃത്വമോ കെ.പി.സി.സിയോ ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. കെ.പി.സി.സി യോഗത്തില്‍ ഈ പേര് പോലും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അൻവർ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. പിന്‍വലിച്ചാല്‍ നല്ല കാര്യം. ഇതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഈ വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല.
അന്‍വര്‍ സി.പി.എമ്മില്‍നിന്നും വന്ന ആളല്ലേ? അവരുടെ സ്ഥാനാര്‍ഥികള്‍ ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ഥികളുടെയും വിജയ സാധ്യതയെ ബാധിക്കില്ല.
ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന കണ്ടീഷന്‍ വെച്ച് യു.ഡി.എഫിനെ പരിഹസിക്കുകയാണോ? ആര്‍ക്കും നേരെ വാതില്‍ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
#CPM #about #suffer #Palakkad #candidate #should #withdrawn #VDSatishan