ഇംഫാൽ: (truevisionnews.com) മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിൽ മൊയിരംഗിൽ ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
അഞ്ചുപേർക്ക് പരിക്കേറ്റു. മുൻ മുഖ്യമന്ത്രി മെയ്രെംബാം കൊയ്രെങ്ങിന്റെ വീട്ടുവളപ്പിലാണ് അക്രമികൾ തൊടുത്ത റോക്കറ്റ് പതിച്ചത്. . വയോധികൻ മതചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്.
ഇയാൾ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ 13 വയസ്സുള്ള ബാലികയും ഉണ്ട്. സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയിരുന്ന ‘ഇന്ത്യൻ നാഷനൽ ആർമി’ (ഐ.എൻ.എ) ആസ്ഥാനം പ്രവർത്തിച്ച സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് ബോംബ് പതിച്ചത്.
വെള്ളിയാഴ്ച കാലത്ത് ഉയർന്ന പ്രദേശങ്ങളിൽനിന്ന് ട്രോങ്ലവോബിയിലെ താഴ്വാരങ്ങളിലുള്ള താമസ സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് റോക്കറ്റ് ആക്രമണമുണ്ടായത്. ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ മാറിയാണ് ഈ പ്രദേശം. ബിഷ്ണുപുരിലുണ്ടായ ബോംബാക്രമണത്തിൽ രണ്ടു കെട്ടിടങ്ങൾക്ക് കേടുപറ്റി.
#Bomb #attack #former #chief #minister's #house #old #man #killed