ദില്ലി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികൾ തമ്മിൽ ബിസിനസ് ഡീൽ. 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രം ഭാരതി എയർടെൽ ജിയോക്ക് വിറ്റു. എയർടെൽ 1497 കോടി രൂപയ്ക്കാണ് റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റത്.
ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 മെഗാഹെർട്സും ജിയോ ഏറ്റെടുക്കും. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്പെക്ട്രം ട്രേഡിങ് നിബന്ധനകൾ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി.
അതേസമയം ഉപയോഗിക്കാതെ വെച്ചിരുന്ന സ്പെക്ട്രത്തിൽ നിന്ന് വരുമാനം നേടാൻ ഇതിലൂടെ സാധിച്ചെന്നാണ് ഭാരതി എയർടെൽ ഇന്ത്യ-ദക്ഷിണേഷ്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ ഗോപാൽ വിത്തൽ പറഞ്ഞത്. ഇടപാടിലൂടെ 1037.6 കോടി രൂപ എയർടെലിന് കിട്ടും.
അതിന് പുറമെ സ്പെക്ട്രവുമായി ബന്ധപ്പെട്ട 459 കോടി രൂപയുടെ ഭാവി ബാധ്യതകളും ജിയോ ഏറ്റെടുക്കും. എയർടെൽ 1497 കോടി രൂപയ്ക്ക് റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റു.
Bharti Airtel sells spectrum to Geoc