കാസര്‍ഗോഡ്: (truevisionnews.com) കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്ന് പുക ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

കാഞ്ഞങ്ങാട് സബ് കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ 61 വിദ്യാര്‍ത്ഥികലാണ് ചികിത്സ തേടിയത്.
ഇതില്‍ 54 പേര്‍ ഡിസ്ചാര്‍ജായി. ഏഴു കുട്ടികള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.ആരുടേയും നില ഗുരുതരമല്ല.
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് സമീപത്തുള്ള ലിറ്റിൽഫ്ലവർ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടത്.
+1, +2, 5, 6, 7 ക്ലാസ് മുറികളിലേക്കാണ് ജനറേറ്ററിൽ നിന്നുള്ള കനത്ത പുക എത്തിയതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ് പറഞ്ഞു.
ജനറേറ്ററിൽ നിന്ന് പുക പുറത്തേക്ക് പോകാനുള്ള കൃത്യമായ സംവിധാനങ്ങൾ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെതുടര്‍ന്ന് ആരോഗ്യ വിഭാഗം, ടെക്നിക്കൽ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തി.
കോഴിക്കോട് നിന്നുള്ള വിദഗ്ധസംഘം എത്തി കേടുപാടുകൾ പരിഹരിക്കുന്നവരെ ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ട എന്നാണ് തീരുമാനം. അതുവരെ ജനറേറ്റർ വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
#Toxic #fumes #entered #classrooms #students #sought #treatment #inquiry #ordered
