കോട്ടയം: (truevisionnews.com) അറിയാതെ മലവും മൂത്രവും പോകുന്ന രോഗംമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസ്സുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി.
സാക്രൽ എജെനെസിസ് എന്ന രോഗമായിരുന്നു. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശസ്ത്രക്രിയ ആയതിനാൽ പരാജയപ്പെട്ടാൽ ദേഹം പൂർണമായി തളർന്നു പോകാനുള്ള സാധ്യതയുണ്ടായിരുന്നു.
അതിസങ്കീർണമായ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സംഘത്തെ മന്ത്രി വീണാജോർജ് അഭിനന്ദിച്ചു.
സ്‌കൂളിൽ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ, ആരോഗ്യകേരളം നഴ്‌സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തിൽ വഴിഞ്ഞിരിവായത്.
കുട്ടി ഡയപ്പർ ധരിച്ചിരിക്കുന്നത് ഇവർ ശ്രദ്ധിച്ചു. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്‌സിനോട് പറയുന്നത്. ദിവസവും അഞ്ചുമുതൽ ആറുവരെ ഡയപ്പർ മാറി ധരിക്കേണ്ടിവന്നിരുന്നു.
നട്ടെല്ലിന്റെ താഴ്ഭാഗത്തെ എല്ല് പൂർണമായി വളരാത്തതിനാൽ, ആ ഭാഗത്തെ നാഡികൾ തൊലിയോട് ഒട്ടിച്ചേർന്നിരിക്കുന്ന അവസ്ഥയാണ് ഈ രോഗം.
ലീനാ തോമസ്, ജില്ലാ ആർ.ബി.എസ്.കെ. കോ ഓർഡിനേറ്റർക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. അതിന്റെ അടിസ്ഥാനത്തിൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സയ്ക്കുള്ള സാഹചര്യം ഒരുക്കി.
സ്വകാര്യ ആശുപത്രികളിൽ ഈ ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും ചെലവ് വരും. മേയ് 24-ന് കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തിൽ അസോ. പ്രൊഫസർ ഡോ. ഷാജി മാത്യു, അസി. പ്രൊഫസർ ഡോ. ടിനു രവി എബ്രഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ലത ജെ. തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഏഴുമണിക്കൂർകൊണ്ട് ശസ്ത്രക്രിയ നടത്തിയത്.
#Involuntary #passing #feces #urine #14yearold #girl's #surgery #successful #Kottayam #Medical #College