കണ്ണൂർ : ( www.truevisionnews.com ) പന്തക്കലിൽ വീട്ടിൽ ജോലിക്ക് നിന്ന ഹോം നഴ്സിൻ്റെ സഹായത്തോടെ 25 പവൻ സ്വർണാഭരണം കവർന്ന കേസിൽ ഹോം നഴ്സ് അടക്കം മുഴുവൻ പ്രതികളും അറസ്റ്റിൽ. ഹോം നഴ്സായി ജോലി ചെയ്ത ഷൈനി, ഭർത്താവ് പി. ദിലീപ് എന്ന പേട്ടൻ ബാവ എന്നിവരെയാണ് പിടികൂടിയത്. ഭർതൃ സഹോദരൻ അനിയൻ ബാവ എന്ന പി.ദിനേഷിനെ കഴിഞ്ഞ ദിവസം ആറളത്ത് വെച്ച് അറസ്റ്റ് ചെയ്തിരുന്നു..
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. മോഷണം നടന്ന് മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ പ്രതികളെയും പിടികൂടികൂടാനായത് പൊലീസിന് നേട്ടവുമായി. പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ കോട്ടേഴ്സിലെ താഴത്തെ നിലയിൽ താമസിക്കുന്ന രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണമാണ് കളവ് പോയത്. രമ്യ കോടിയേരി മലബാർ കാൻസർ സെൻ്ററിലെ നേഴ്സ് ആണ്.
.gif)

ഇവർ ആലപ്പുഴ സ്വദേശിനിയാണ്.ഇവർക്ക് 2 ചെറിയ കുട്ടികളുണ്ട്. ജോലിക്ക് പോകുമ്പോൾ കുട്ടികളെ പരിപാലിക്കാൻ ഹോം നേഴ്‌സിനെ ആവശുമായി വന്നു - തലശ്ശേരി മിത്രം ഏജൻസിയെ സമീപിച്ച് ഹോം നേഴ്‌സിനെ ഏർപ്പാടാക്കുകയായിരുന്നു. ആറളം സ്വദേശിനി ഷൈനിയാണ് (29) ജോലിക്കായി രമ്യയുടെ വീട്ടിലെത്തിയത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാൽ വീണ്ടും ഏജൻസിയെ സമീപിച്ച് കുറച്ച് പ്രായം ചെന്ന ഹോം നേഴ്സിനെ ഏർപ്പാടാക്കി തരുവാൻ ആവശ്യപ്പെട്ടു. രമ്യയുടെ ഭർത്താവ് ഷിബുകുമാർ കൊല്ലത്താണ് ജോലി ചെയ്യുന്നത്.രണ്ട് ചെറിയ കുട്ടികളുമായിട്ടാണ് രമ്യ വാടക വീട്ടിൽ താമസിക്കുന്നത്.
ഇതിനിടെ ജോലിക്ക് വന്ന ഷൈനി ജോലി മതിയാക്കി ആറളത്തേക്ക് തിരിച്ചു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുന്നെ ഷൈനി തന്ത്രപൂർവ്വം വീട്ടിൻ്റെ താക്കോൽ കൈക്കലാക്കിയിരുന്നു. മറ്റൊരു താക്കോൽ കുടി ഉള്ളതിനാൽ വീട്ടുകാർ അത്ര കാര്യമാക്കിയില്ല. ശനിയാഴ്‌ച്ച ഇവർ കാൻസർ സെൻ്ററിലേക്ക് കുട്ടികളെ അടുത്ത വീട്ടിലാക്കി ഡ്യൂട്ടിക്കായി പോയി.
അന്ന് രാത്രിയാണ് മോഷണം നടന്നത്. ഹോം നേഴ്സിൻ്റെ കൂട്ടാളികളായ പിടിയിലായ ദിനേഷ് എന്ന അനിയൻ ബാവയും, ചേട്ടൻ ബാവ ദിലിപ് എന്നിവരും ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണ്ണാഭരങ്ങൾ കവരുകയായിരുന്നു.കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം വാതിൽ പൂട്ടി താക്കോൽ ജനവാതിലിലൂടെ അകത്തേക്ക് ഇട്ടെന്നും മാഹി സി.ഐ.അനിൽ കുമാർ പറഞ്ഞു.
രമ്യയുടെ പരാതിയിൽ മാഹി പോലീസ് 3 സ്ക്വാഡായി ഹോം നേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. ആറളത്തെ അന്വേഷണത്തിൽ പ്രതികളിലൊരാളായ ദിനേഷിനെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. മറ്റു പ്രതികളെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കൊല്ലം മീനമ്പലത്ത് വച്ച് പ്രതികളായ പി.ദിലീപ്, ഭാര്യയും ഹോം നഴ്സുമായ ഷൈനി എന്നിവരെ പിടികൂടിയത്. പ്രതിളിൽ നിന്ന് 4 മൊബൈൽ ഫോണുകൾ, 3 സ്മാർട്ടു വാച്ചുകൾ, 41 സൗദി റിയാലുകൾ, മോട്ടോർ സൈക്കിൾ എന്നിവ പിടിച്ചെടുത്തു. ചേട്ടൻ ബാവക്കെതിരെ ആറളം പൊലീസ് സ്റ്റേഷനിൽ 9 കേസുകളുണ്ട്.
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ അന്വേഷണ സംഘത്തിൽ പള്ളുർ എസ്.ഐ. വി.പി.സുരേഷ് ബാബു, ക്രൈം എസ്.ഐ മാരായ.വി.സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐ.മാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത്, രാജേഷ്കുമാർ, പി.സി പ്രജീഷ്, റിൻഷ എന്നിവരാണ് ഉണ്ടായിരുന്നത്. അനിയൻ ബാവയുടെ പേരിൽ 16 ഓളം കേസുകൾ കേരളാ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അടിപിടി, മോഷണം എന്നീ കേസുകളാണ്. 2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു.
Jewelry stolen from work house in Panthakkal, all suspects including home nurse arrested
