കാഞ്ഞങ്ങാട്: (truevisionnews.com)അമ്പലത്തറ മുട്ടിച്ചരലിൽ സി.പി.എം. പ്രാദേശിക നേതാക്കൾക്കുനേരേ പ്രവർത്തകൻ സ്ഫോടകവസ്തുവെറിഞ്ഞു.

സി.പി.എം. പ്രവർത്തകൻ അമ്പലത്തറ ലാലൂർ സ്വദേശി രതീഷ് (48), മുട്ടിച്ചരലിലെ ഐ.ഷമീർ (34) എന്നിവർക്കെതിരേ വധശ്രമത്തിന് കേസെടുത്ത അമ്പലത്തറ പോലീസ് ഷമീറിനെ അറസ്റ്റ് ചെയ്തു.
രതീഷ് ഒളിവിലാണ്.തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. സി.പി.എം. ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി.ബാബുരാജ്, അമ്പലത്തറ ലോക്കൽ സെക്രട്ടറി കെ.വി.അനൂപ്, പാർട്ടിയംഗം ബാലകൃഷ്ണൻ മരുതോട്, ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അരുൺ എന്നിവർ പാർട്ടിപ്രവർത്തനവുമായി ബന്ധപ്പെട്ട് മുട്ടിച്ചരലിലെ ആയിഷയുടെ വീട്ടിലേക്ക് പോകുകയായിരുന്നു.
ആയിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഷമീറിന്റെ വീട്. ഇവിടെനിന്നാണ് സ്ഫോടകവസ്തു എറിഞ്ഞത്. കാട്ടുപന്നികളെ തുരത്താൻ ഉപയോഗിക്കുന്ന ഏറുപടക്കമാണ് ഉപയോഗിച്ചത്. ഇത് നേതാക്കളുടെ മുന്നിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി.
നാലുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ പടക്കത്തിൽനിന്നുള്ള ചില്ലുകഷ്ണം ചിതറിയെത്തി ആയിഷയുടെ കണ്ണിൽ കൊണ്ടു. ഇവർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. മാന്തി രതീഷ് എന്നുവിളിക്കുന്ന രതീഷാണ് സ്ഫോടകവസ്തുവെറിഞ്ഞതെന്ന് നേതാക്കൾ പോലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കി.
നാലംഗസംഘത്തിലുണ്ടായിരുന്ന ബാലകൃഷ്ണനും രതീഷും തമ്മിൽ തർക്കമുണ്ടാകുകയും ഇത് പിന്നീട് കേസാകുകയും ചെയ്തിരുന്നു.
ഈ കേസ് പിൻവലിക്കണമെന്ന രതീഷിന്റെ ആവശ്യം ബാലകൃഷ്ണൻ നിരാകരിച്ചതായും അതിലുള്ള വിരോധമാണോ സ്ഫോടകവസ്തു എറിയാൻ പ്രേരിപ്പിച്ചതെന്ന സംശയിക്കുന്നതായും സി.പി.എം. നേതാക്കൾ പറഞ്ഞു.
അമ്പലത്തറ പോലീസിന്റെ അന്വേഷണത്തിൽ രതീഷിന് സഹായിയായി ഷമീറുമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
#Worker #threw #explosives #CPM #leaders #Co-accused #arrested,# shooter #absconding
