തൃശൂർ: ( www.truevisionnews.com ) തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിർദേശം. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
ജില്ല ഭരണകൂടവും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്താനും നിര്‍ദേശം നല്കി. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റ് വിവിധ ഭാഗങ്ങളില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു.
അവബോധ പ്രവര്‍ത്തനം ശക്തമാക്കാനും നിര്‍ദേശം നല്കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് മന്ത്രി അറിയിച്ചു.
ജപ്പാന് ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനി കാണുന്നത്. എന്നാല്‍ ജപ്പാന് ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.
#West #Nile #fever #Vigilance #district
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)