ന്യൂഡൽഹി: (truevisionnews.com) രാജസ്ഥാനിലെ അജ്മീർ പള്ളിയിലെ പുരോഹിതനെ മാസ്ക് ധരിച്ചെത്തിയ അജ്ഞാതസംഘം അടിച്ചുകൊന്നു.
രാംഗഞ്ചിലെ കാഞ്ചൻ നഗറിലെ മസ്ജിദിൽ മക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് മുഹമ്മദ് മാഹിറിനെ(30) അക്രമി സംഘം മർദ്ദിച്ചു കൊലപ്പെടുത്തിയത്.
മസ്ജിദിൽ അതിക്രമിച്ചു കയറിയ അജ്ഞാത സംഘം മതപുരോഹിതനെ വടിയുപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. പേടിച്ചുവിറച്ച കുട്ടികൾ സഹായത്തിനായി കരഞ്ഞപ്പോൾ അവരെയും കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തി.
മാഹിറിന്റെ മൊബൈൽ ഫോൺ അക്രമി സംഘം എടുത്തുകൊണ്ടുപോയതിനാൽ കുട്ടികൾക്ക് ഫോണിൽ ആരെയും വിളിക്കാനും സാധിച്ചില്ല.
ഒടുവിൽ അക്രമികൾ സ്ഥലം വിട്ടപ്പോഴാണ്, കുട്ടികൾ പള്ളിയിൽ നിന്ന് പുറത്തുകടന്ന് അയൽക്കാരെ വിവരമറിയിച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കൊലപാതക കാരണവും അറിവായിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പൊലീസ്. ഐ.പി.സി 302 വകുപ്പുപ്രകാരം കൊലപാതകക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന്റെ പ്രധാന സാക്ഷികളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും പൊലീസ് വ്യക്തമാക്കി.
#Priest #Ajmer #mosque #beaten #death #unknown #gang