നാദാപുരം( കോഴിക്കോട് ): ( www.truevisionnews.com ) ഏഴാം ക്ലാസ് വിദ്യാർഥിയ പീഡിപ്പിച്ച കേസിൽ സ്ത്രീക്ക് 95 വർഷം തടവ്. കേസിൽ മറ്റ് രണ്ട് പ്രതികളെയും നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചു. കേസിലെ ഒന്നാം പ്രതി വാണിമേൽ നിടുംപറമ്പ് തയ്യുള്ളതിൽ അനിൽ (44), രണ്ടാം പ്രതി ഏറ്റുമാനൂർ സ്വദേശി എം.ദാസ് (44), മൂന്നാം പ്രതി മണ്ണാർക്കാട് സ്വദേശി ചങ്ങിലേരി വസന്ത (43) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ലൈംഗിക പീഡനം, പീഡനത്തിന് ഒത്താശ ചെയ്തു നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് വസന്തയ്ക്ക്മേൽ ചുമത്തിയത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്. 2019 മുതൽ അനിലും വസന്തയും പെൺകുട്ടിയെ പീഡനത്തിനിരയാക്കി വരുകയായിരുന്നു.
നേരത്തെ ഈ കേസിൽ വസന്തയ്ക്ക് കോടതി 75 വർഷം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചിരുന്നു. വസന്ത ഇപ്പോൾ കണ്ണൂർ വനിതാ ജയിലിലാണ്. ദാസിന് ആറുമാസം തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി. തുടർന്ന് അനിലിനെ പ്രതിചേർത്ത ശേഷം നടത്തിയ വിചാരണയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്.
ബുധനാഴ്ചത്തെ വിധിയിൽ അനിലിന് 40 വർഷം തടവും 60,000 രൂപ പിഴയും ദാസിന് 6 മാസം തടവും 5000 രൂപ പിഴയും വസന്തയ്ക്ക് ഇരുപതര വർഷം തടവും 35000 രൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. ഇതോടെ വസന്തയ്ക്കുള്ള ആകെ തടവുശിക്ഷ 95 വർഷമായി.
എന്നാൽ ആദ്യത്തെ 75 വർഷം എന്നത് ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി. ഇന്നത്തെ വിധിയിലെ 20 വർഷം കൂടിയാകുമ്പോൾ 40 വർഷം വസന്ത ജയിലിൽ കഴിയണം.
രണ്ടും മൂന്നും പ്രതികളുടെ കൂടെ പരപ്പുപാറയിലുള്ള വാടക വീട്ടിൽ താമസിച്ചു വരവെ 12 വയസ്സ് പ്രായമുള്ള അതിജീവിതയെ ഒന്നാം പ്രതി കുട്ടിയുടെ വീട്ടിൽ വച്ചും പ്രതിയുടെ വീട്ടിൽ വച്ചും പലതവണ ബലാത്സംഗം ചെയ്യുകയും ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയും വിവരം പറഞ്ഞപ്പോൾ രണ്ടും മൂന്നും പ്രതികൾ പ്രേരിപ്പിക്കുകയും വിവരം ആരെയും അറിയിക്കാതെ ഒളിച്ചു വെക്കുകയും ചെയ്‌തു എന്നാണ് പ്രോസിക്യൂഷൻ കേസ്.
പലരിൽ നിന്നും ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയെ സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിന്റെ ഭാഗമായി ബാലികാ സദനത്തിൽ എത്തിച്ചപ്പോഴാണ് ക്രൂരമായ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
ഈ കേസിലെ മൂന്നാം പ്രതി വസന്ത ഇതേ കുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ ഏഴുവർഷം കഠിന തടവിന് ശിക്ഷ വിധിച്ചതിനെ തുടർന്ന് കണ്ണൂർ വനിതാ ജയിൽ കഴിഞ്ഞു വരികയാണ്.
ആ കേസിലെ രണ്ടാം പ്രതിയെ ആറുമാസം കഠിനതടവിന് ശിക്ഷിച്ചിരുന്നു. രണ്ടും മൂന്നും പ്രതികൾ മറ്റൊരു കേസിൽ വിചാരണ നടപടികൾ നേരിടുകയാണ്. വളയം പോലീസ് ചാർജ് ചെയ്ത കേസിൽ ഇൻസ്പെക്‌ടർ ജീവൻ ജോർജ്, നാദാപുരം കൺട്രോൾ റൂം ഇൻസ്പെക്‌ടർ രഞ്ജിത്ത് കെ ആർ, SCPO കുഞ്ഞുമോൾ എന്നിവരാണ് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിലെ ഒന്നാം പ്രതിയെ 40 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും, രണ്ടാം പ്രതിയെ ആറുമാസം കഠിന തടവിനും 5000 രൂപ പിഴ അടക്കാനും, മൂന്നാം പ്രതിയെ 20 വർഷവും ആറുമാസം കഠിന തടവിനും 35,000 രൂപ പിഴ അടക്കാനുമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂര് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാനി പി.എം പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
#case #molesting #7th #class #student #Three #people #including #native #Nadapuram #jailed #fined
