ബംഗളൂരു: (truevisionnews.com) ഹുബ്ബള്ളി ബി.വി.ബി കോളജിൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ കേസ് സി.ഐ.ഡിക്ക് കൈമാറിയതായും കേസിന്റെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കുറ്റപത്രം വേഗത്തിൽ സമർപ്പിക്കും. കൊലപാതകത്തിൽ മറ്റു നാലുപേരുടെ പങ്കുകൂടി പെൺകുട്ടിയുടെ പിതാവ് സംശയിക്കുന്നുണ്ട്. അക്കാര്യവും വിശദമായി അന്വേഷിക്കും.
ഇപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് മാതാപിതാക്കളെ കാണാൻ കഴിയുന്ന സാഹചര്യത്തിലല്ലെന്നും ഹുബ്ബള്ളിയിൽ പോകുമ്പോൾ കുടുംബത്തെ സന്ദർശിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷമായ ബി.ജെ.പി ആരോപണമുയർത്തിയതു സംബന്ധിച്ച് പ്രതികരിച്ച മുഖ്യമന്ത്രി, കണക്കുകൾ വെച്ച് ബി.ജെ.പി വാദത്തെ ഖണ്ഡിച്ചു.
കഴിഞ്ഞ വർഷത്തിൽ (2023) കോൺഗ്രസ് ഭരണത്തിൽ സംസ്ഥാനത്ത് 1295 ക്രൈം കേസുകളാണ് രേഖപ്പെടുത്തിയത്.
ബി.ജെ.പി ഭരണത്തിലിരുന്ന 2019 മുതൽ 2022 വരെയുള്ള കാലയളവിൽ യഥാക്രമം 1300, 1318, 1342, 1370 എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളുടെ കണക്ക്. കോൺഗ്രസ് ഭരണത്തിൽ എല്ലാവർക്കും സംരക്ഷണം നൽകും.
നേഹയുടെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു. ഹുബ്ബള്ളി -ധാർവാഡ് മുനിസിപ്പൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമതിന്റെ മകൾ നേഹ ഹിരേമത് (23) ആണ് വ്യാഴാഴ്ച കോളജ് കാമ്പസിൽ കൊല്ലപ്പെട്ടത്.
അക്രമത്തിനുശേഷം ഓടിപ്പോയ പ്രതി ഫയാസ് ഖൊണ്ഡുനായ്കിനെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം വർഷ എം.സി.എ വിദ്യാർഥിനിയായ നേഹയുടെ മുൻ സഹപാഠിയാണ് പ്രതി ഫയാസ്.
#Hubballi #special #court #set #CID #case - #ChiefMinister