ന്യൂഡൽഹി: (truevisionnews.com) ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയഭാവിയുടെ വിധിയെഴുത്തുകൂടിയാണ് നടക്കാനിരിക്കുന്നത്. അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്.
പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്. ഏഴ് ഘട്ടമായി നീളുന്ന വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ ലോക്‌സഭാ മണ്ഡലങ്ങളിലെ വിധിയെഴുത്ത് നാളെയാണ്.
ആദ്യഘട്ടത്തിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും വോട്ടെടുപ്പ് നടക്കും. യു.പി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ എല്ലാ ഘട്ടങ്ങളിലും വോട്ടെടുപ്പ് ഉണ്ട്.
നക്‌സൽ വേട്ട നടന്ന ഛത്തീസ്ഗഡിലെ ബസ്തറിൽ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊണ്ടും കൊടുത്തും നേതാക്കൾ ആരോപണ പ്രത്യാരോപങ്ങളുടെ ശരമാരിയാണ് തീർത്തത്.
10 വർഷത്തെ ഭരണം ട്രെയ്ലർ മാത്രമാണന്നെനും യഥാർഥ വികസനം വരാൻ ഇരിക്കുന്നതേയുള്ളൂ എന്നായിരുന്നു മോദിയുടെ പ്രചാരണം. ട്രെയ്ലർ ഇങ്ങനെയാന്നെങ്കിൽ പടം ഇറങ്ങാനേ പോകുന്നില്ല എന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കൗണ്ടർ.
വാക്‌പോര് കടുത്തതോടെ പലയിടത്തും നേതാക്കൾ നിയന്ത്രണ രേഖകൾ മറികടന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി റൺദീപ് സുർജേവാല അടക്കമുള്ള നേതാക്കളെ പ്രചാരണരംഗത്ത് നിന്ന് പോലും നടപടി എടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിനിർത്തി.
ഗഡ്കരിയെ കൂടാതെ സർബാനന്ദ സോനാവാൾ, ജിതിൻ റാം മാഞ്ചി, ജിതിൻ പ്രസാദ, നകുൽനാഥ്, കനിമൊഴി, അണ്ണാമലൈ എന്നിവരും അങ്കത്തട്ടിലുണ്ട്.
#first #phase #LokSabha #polls #held #tomorrow