നേമം: (truevisionnews.com) വീട്ടിലെ പ്രസവത്തിനിടയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് സംഭവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

യുവതി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾത്തന്നെ പ്രാദേശിക ആരോഗ്യപ്രവർത്തകർ വീട്ടിൽപ്പോയിരുന്നു. മുൻപ്രസവങ്ങൾ സിസേറിയനായതിനാലും ബി.പി. ഉണ്ടായിരുന്നതുകൊണ്ടും ആശുപത്രിയിൽ പോകണമെന്ന് നിരന്തരം പറഞ്ഞിരുന്നെങ്കിലും അവർ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
പോലീസും ജനപ്രതിനിധികളും ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. രാജ്യത്ത് അംഗീകൃതമല്ലാത്ത ചികിത്സാരീതികൾ പ്രാക്റ്റീസ് ചെയ്തിരുന്നയാളാണ് ഇവരുടെ ഭർത്താവെന്നു കേട്ടിരുന്നു. മനഃപൂർവം മരണത്തിലേക്ക് തള്ളിവിട്ട സ്ഥിതിവിശേഷമാണിതെന്നും അതിനനുസരിച്ചുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യപ്രവർത്തകരോടുപോലും സംസാരിക്കുന്നതിന് യുവതിക്ക് വിലക്കുണ്ടായിരുന്നു. യുവതിയുടേതും കുഞ്ഞിന്റേതുമുൾപ്പെടെ രണ്ടു ജീവനുകളാണ് നഷ്ടമായത്. ഭരണഘടനാപരമായി ഓരോരുത്തർക്കും അവരവർക്ക് ഏത് ചികിത്സാരീതി വേണമെന്ന് തിരഞ്ഞെടുക്കാൻ അവകാശമുണ്ടെങ്കിലും രാജ്യത്ത് അംഗീകൃതമല്ലാത്ത ചികിത്സാരീതികൾ സ്വീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് തിരുമിറ്റക്കോട്, അറങ്ങോട്ട്, എഴുമങ്ങാട് പുത്തൻ പീടികയിൽ കുഞ്ഞിമരയ്ക്കാർ, ഫാത്തിമബീവി ദമ്പതിമാരുടെ മകൾ ഷമീറയും നവജാത ശിശുവുമാണ് ചൊവ്വാഴ്ച മരിച്ചത്.
മരണത്തിനു പിന്നാലെ നേമം പോലീസ് നയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിൽ കൊണ്ടുപോകാതെ വീട്ടിൽത്തന്നെ പ്രസവം നടത്താൻ പ്രേരിപ്പിച്ചതിനാണ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മനപ്പൂർവമല്ലാത്ത നരഹത്യ, ഗർഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. യൂട്യൂബ് നോക്കി പ്രസവം എടുത്തോളാമെന്നും വീട്ടിൽ പ്രസവമെടുക്കാൻ സഹായിയായി ഒരാളുണ്ടെന്നും നയാസ് പറഞ്ഞിരുന്നുവെന്ന് സ്ഥലം കൗൺസിലർ യു.ദീപിക പറയുന്നു.
ആശാപ്രവർത്തകയ്ക്കൊപ്പം പലകുറി വീട്ടിൽപോയെങ്കിലും ഷമീറയോട് സംസാരിക്കാൻ ഭർത്താവ് അനുവദിച്ചിരുന്നില്ലെന്നും ദീപിക പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവവേദനയുണ്ടായത്.
വൈകീട്ട് അഞ്ചുമണിയോടെ ബോധരഹിതയായ ഷമീറയെ വീട്ടിലുണ്ടായിരുന്നവർ ആംബുലൻസ് വിളിച്ച് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പാലക്കാട് സ്വദേശിനിയായ ഷമീറയ്ക്കും പൂന്തുറ സ്വദേശിയായ നയാസിനും രണ്ടാം വിവാഹമാണ്. സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായ നയാസ് ആ സമയം വീട്ടിലില്ലായിരുന്നു. ഷമീറയ്ക്ക് പ്രസവവേദനയുണ്ടായ സമയത്ത് നയാസിന്റെ ആദ്യഭാര്യയും രണ്ട് മക്കളും ഷമീറയുടെ ആദ്യ വിവാഹത്തിലെ മകനും വീട്ടിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
#veenaGeorge #reacted #incident #death #youngwoman #during #childbirth #home.
