www.truevisionnews.com അയോധ്യയിലെ രാമക്ഷേത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്, അഥവാ നിറയ്ക്കുകയാണ്. അതൊരു രാഷ്ട്രീയ ലക്ഷ്യമാണ്. സംഘ്പരിവാർ നയിക്കുന്ന മോഡി സർക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണം.
നാല് പതിറ്റാണ്ടോളമായി പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ തുറുപ്പുചീട്ടായിരുന്ന അയോധ്യ തന്നെയാകും ഇത്തവണയും ചൂണ്ടയിൽ കോർക്കുക എന്ന് നരേന്ദ്ര മോഡി നേരിട്ടുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും ഇരകളാക്കാനുള്ള കുതന്ത്രവും പുറത്തെടുത്ത് കഴിഞ്ഞു.
അതിലവർ പങ്കെടുത്താലും വിട്ടുനിന്നാലും ചർച്ചയാക്കാമെന്ന് സംഘ്പരിവാർ കണക്കുകൂട്ടുന്നു. ജനുവരി 22ന് നടക്കുന്ന ക്ഷേത്രത്തിലെ തികച്ചും മതപരമായ പ്രാണപ്രതിഷ്ഠ, കേവലം രാഷ്ട്രീയപരിപാടിയോ, കേന്ദ്ര സർക്കാരിൻ്റെ പൊതുപരിപാടിയോ എന്നതുപോലെയാണിപ്പോൾ പ്രചരിപ്പിക്കുന്നത്.
നരേന്ദ്ര മോഡി പങ്കെടുക്കുന്നുവെന്നത് മാത്രമല്ല, അതൊരു പ്രചരണായുധമാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നു എന്നിടത്ത് രാജ്യത്തിന്റെ മതേതരത്വം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ഉദ്ഘാടനത്തിന്റെ മുന്നോടിയായി ഈ മാസം 30ന് അയോധ്യയിൽ പ്രധാനമന്ത്രി റോഡ് ഷോ നടത്തും. സമൂഹമാധ്യമങ്ങളിലടക്കം ഇതിന്റെ പ്രചാരണം ശക്തമാക്കാൻ മോഡി ആവശ്യപ്പെട്ടിരിക്കുന്നു.
പ്രതിഷ്ഠാദിന ചടങ്ങുകൾ പരമാവധി ആളുകളിലേക്ക് എത്തിക്കണം, സമൂഹമാധ്യമങ്ങളിൽ തത്സമയ സംപ്രേഷണത്തോടൊപ്പം പൊതുസ്ഥലങ്ങളിലും ചടങ്ങ് പ്രദർശിപ്പിക്കണം എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഉദ്ഘാടന ചടങ്ങിലേക്ക് കൂടുതൽ പ്രതിപക്ഷ നേതാക്കളെ ക്ഷേത്ര ട്രസ്റ്റ് ക്ഷണിക്കുന്നത് ബിജെപിയുടെ നിർദേശപ്രകാരമാണ്.
സോണിയാ ഗാന്ധി, കപിൽ സിബൽ അടക്കമുള്ള നേതാക്കൾ, സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി അധ്യക്ഷൻ ശരദ് പവാർ തുടങ്ങി ഒട്ടേറെപ്പേർ ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമെല്ലാം പരിപാടിയിൽ പങ്കെടുക്കുമ്പോൾ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണം എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടുകയാണ്.
ഇക്കാര്യം ചൂണ്ടിക്കാട്ടി, ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. രാമൻ മനസിലാണെന്നും അയോധ്യയിൽ നടക്കുന്നത് രാഷ്ട്രീയ പ്രചരണമാണെന്നും കപിൽ സിബലും പറഞ്ഞിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സീതാറാം യെച്ചൂരിയുടെ തീരുമാനത്തെ വിമർശിച്ച് വിഎച്ച്പി രംഗത്തെത്തിയത് ക്ഷേത്രോദ്ഘാടന ചടങ്ങിലെ രാഷ്ട്രീയം തുറന്നുകാട്ടുന്നു.
സീതാറാം എന്ന് പേരുള്ളയാൾ അയോധ്യയിൽ പോകുന്നില്ല, സ്വന്തം പേരിനോട് ഇത്രയും വെറുപ്പുള്ളത് കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമാണെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസൽ പറയുമ്പോൾ ലക്ഷ്യം ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്ന് വേറെ തെളിവ് വേണ്ടല്ലോ.
എന്നാൽ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ചടങ്ങിൽ സോണിയാ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നുമാണ് കോൺഗ്രസ് അറിയിച്ചത്. പ്രധാനപ്രതിപക്ഷമായ കോൺഗ്രസിന്റെ ഈ നിലപാടില്ലായ്മ തന്നെയാണ് അന്നും ഇന്നും ഹിന്ദുത്വ അജണ്ടയെ വളർത്തിയത്.
ബാബരി മസ്ജിദ് തകർച്ചയ്ക്ക് മുമ്പും ശേഷവും കോൺഗ്രസ് പാലൂട്ടിയ മൃദുഹിന്ദുത്വമാണ് തീവ്രഹിന്ദുത്വത്തിലേക്കെത്തിച്ചത് രാമക്ഷേത്രം ആഡംബരപൂർവം കൊട്ടിഘോഷിക്കപ്പെടുമ്പോൾ അതു നിൽക്കുന്നിടത്ത് 31 വർഷം മുമ്പ് തകർക്കപ്പെട്ട ബാബരി മസ്‌ജിദും അതിനുപകരമായി സുപ്രീം കോടതിയിൽ നിന്ന് 'ഔദാര്യ'വിധിയിലൂടെ അനുവദിച്ചു കിട്ടിയ ധനിപൂരിലെ മുസ്ലിം ആരാധാനാലയവും നിർമ്മാണം തുടങ്ങാൻപോലും ആകാത്ത അവസ്ഥയിലാണെന്ന യാഥാർത്ഥ്യവും നിലവിലുണ്ട്.
ഒരു മതത്തിന് സർക്കാർതലത്തിൽ ആഘോഷവും മറ്റൊരു വിഭാഗത്തിന് അവഗണനയും എന്ന വിഭജന രാഷ്ട്രീയം തന്നെയാണിത് തെളിയിക്കുന്നത്.
കഴിഞ്ഞദിവസം അയോധ്യയിൽ നടന്ന ദീപോത്സവത്തിന് ശേഷം ചെരാതിൽ അവശേഷിച്ച എണ്ണ വീട്ടിലെ ഭക്ഷ്യാവശ്യത്തിന് ശേഖരിക്കുന്ന കുട്ടികളുടെ ചിത്രം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എക്സിൽ പങ്കുവച്ചത് ‘ദൈവത്തിന് നടുവിൽ ദാരിദ്ര്യം' എന്ന അടിക്കുറിപ്പോടെയാണ്.
ഇതേ അയോധ്യയിലാണ് 350 കോടി മുടക്കി വിമാനത്താവളം വിപുലീകരിച്ചതും 1800 കോടിയുടെ ക്ഷേത്രം പ്രധാനമന്ത്രിയുടെ മേൽനോട്ടത്തിൽ കെട്ടിപ്പൊക്കുന്നതും.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Ayodhya #armed #with #grandiose #fanfare #Ayodhya'sRamTemple #once #again #news