www.truevisionnews.com മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മുന്നണി ധാരണ പ്രകാരം രണ്ടു മന്ത്രിമാർക്ക് അവസരം നൽകി പരാതിയും പ്രശ്‌നവും ഉണ്ടാക്കാതെ രാജിവച്ചു. മന്ത്രിസഭാ മാറ്റം ഇത്ര സുഗമമായി നടക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല.
മന്ത്രിമാരാകാൻ അവസരം ലഭിച്ച കെ.ബി.ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഈ വരുന്ന വെള്ളിയാഴ്ച ചുമതലയേൽക്കും. ഇരുവരും മന്ത്രിമാരായി പുതുതായി വന്നവരല്ല. രണ്ട് തവണ മന്ത്രി സഭയിൽ അംഗമായി ഗണേഷ് കുമാർ കഴിവ് തെളിയിച്ചിട്ടുണ്ട്.
അതുപോലെ പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന കടന്നപ്പള്ളി രാമചന്ദ്രന് ഇത് മൂന്നാം തവണയാണ്. ഇരുവർക്കും ഏറെ അനുഭവസമ്പത്തും ഭരണ പശ്ചാത്തലവും അവകാശപ്പെടാം. അതുകൊണ്ട് തന്നെ കിട്ടുന്ന വകുപ്പുകൾ നന്നായി കൈകാര്യം ചെയ്ത് പുതിയൊരു അധ്യായം രചിക്കാൻ ഇരുവർക്കും കഴിയുമെന്ന് വിശ്വസിക്കാം.
മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ മുന്നണി എടുത്ത പ്രതിജ്ഞകളിലൊന്ന് എല്ലാ ഘടകകക്ഷികൾക്കും മന്ത്രിസഭാ പ്രാതിനിധ്യം നൽകുമെന്നായിരുന്നു. പുതിയ രണ്ട് മന്ത്രിമാർ കൂടി എത്തിയതോടെ പ്രതിജ്ഞ ഏറെക്കുറെ പൂർത്തീകരിച്ചു എന്ന് തന്നെ പറയാം.
ഘടകകക്ഷികളിൽ പത്തുപേർക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് പഴയ എൽജെഡി മാത്രം. പാർട്ടിയിലെ ഭിന്നതയും മറ്റും അവർക്ക് വിനയായെന്ന് പറയാം. മന്ത്രിസ്ഥാനം രാജിവെച്ച ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും വഹിച്ചിരുന്ന അതേ വകുപ്പുകൾ പുതിയ മന്ത്രിമാർക്കും നൽകുമോയെന്ന് വ്യക്തമല്ല.
അങ്ങനെ സംഭവിച്ചാൽ ഗണേഷ് കുമാറിനും കടന്നപ്പള്ളിക്കും അവർ മുമ്പ് വഹിച്ചിരുന്ന അതേ വകുപ്പുകൾ തന്നെ ലഭിക്കും. ഇരുവരും ഇതിനകം മികവ് തെളിയിച്ച വകുപ്പുകളാണെന്നതും പ്രത്യേകതയാണ്. വകുപ്പ് വിഭജനം മുഖ്യമന്ത്രിയുടെ അധികാരപരിധിയിലുള്ള വിഷയമായതിനാൽ അദ്ദേഹത്തിന്റെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
മറ്റ് മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോയെന്ന് പറഞ്ഞിട്ടില്ല. അത്തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. പുതിയ മന്ത്രിമാരുടെ കാലാവധി കഷ്ടിച്ച് രണ്ടര വർഷം മാത്രമായിരിക്കും. ഗതാഗത വകുപ്പ് കിട്ടിയാൽ കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ ചില ആശയങ്ങൾ തന്റെ മനസ്സിലുണ്ടെന്ന് ഗണേഷ് കുമാർ സൂചിപ്പിച്ചു.
ഗതാഗത മന്ത്രി എന്ന നിലയിൽ മുമ്പ് കോർപ്പറേഷനെ നവീകരിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. കഴിവുള്ള മന്ത്രിയെന്ന പേര് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴും വലിയ കടക്കെണിയിൽ വലയുന്ന കെഎസ്ആർടിസിയെ രക്ഷപ്പെടുത്തുന്നത് നിലവിലെ സാഹചര്യത്തിൽ എളുപ്പമല്ല.
എന്നിരുന്നാലും, ശരിയായ പരിശ്രമത്തിലൂടെ ഇത് ചെയ്യാൻ കഴിയും. എത്ര കോടി രൂപയാണ് ഓരോ വർഷവും സർക്കാർ കോർപ്പറേഷന് നൽകുന്നത്. ബാധ്യതകൾ ഒറ്റയടിക്ക് തീർപ്പാക്കാനായാൽ കോർപ്പറേഷന് സ്വന്തം കാലിൽ നിൽക്കാനാകുമായിരുന്നു.
മാസശമ്പളവും പെൻഷനും നൽകാൻ സർക്കാരിനെ സമീപിക്കുന്നതും ഒഴിവാക്കാമായിരുന്നു.തുറമുഖ വകുപ്പിൽ മുൻ പരിചയമുണ്ട് കടന്നപ്പള്ളിക്ക്. പ്രവർത്തനക്ഷമമാകുന്ന വിഴിഞ്ഞം തുറമുഖം സംസ്ഥാന വികസനത്തിൽ പുതിയ അധ്യായം രചിക്കുന്നതുപോലെ തുറമുഖ വകുപ്പിന്റെ ചുമതല അദ്ദേഹം ഒരിക്കൽ കൂടി ഏറ്റെടുക്കും.
സ്ഥാനമൊഴിഞ്ഞ അഹമ്മദ് ദേവർകോവിൽ തുറമുഖ വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനായി നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. ചെറുകിട തുറമുഖങ്ങളുടെ വികസനം, ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ക്രൂയിസ് കപ്പൽ, മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം തുടങ്ങി ഒട്ടേറെ പദ്ധതികൾ പാതിവഴിയിലാണ്. ര
ണ്ടര വർഷം കൊണ്ട് അതെല്ലാം പൂർത്തീകരിക്കാൻ വലിയ വെല്ലുവിളിയാണ് പുതിയ മന്ത്രിയെ കാത്തിരിക്കുന്നത്.
# new #ministers #reorganization #take #challenge #hance #without #causing #problem #complaint.