(truevisionnews.com) രാജ്യത്തിന്റെ യശ്ശസ് വാനോളം ഉയര്‍ത്തിയ ഗുസ്തി താരങ്ങളിന്ന് തളർന്ന് വീണിരിക്കുന്നു. തങ്ങളെ സംരക്ഷിക്കേണ്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ മേധാവിമാര്‍ ചൂഷകരായി മാറിയതോടെയാണ് അവര്‍ നീതി തേടി തെരുവിലിറങ്ങിയത്.
നിറകണ്ണുകളോടെ ഇത് പറഞ്ഞുകൊണ്ട് 2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആകെ കിട്ടിയ രണ്ട് മെഡലുകളിൽ ഒന്ന് നേടിയ സാക്ഷി മാലിക്ക് തന്റെ ബൂട്ടുകൾ അഴിച്ച് മേശപ്പുറത്ത് വെച്ചുകൊണ്ട് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.
ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ് ഫെഡറേഷന്‍ ഭരണം പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു ഈ സംഭവങ്ങൾ.
പതിനൊന്ന് മാസത്തിന് ശേഷം ഡിസംബർ 21 ന് ഡല്‍ഹിയിലെ ഒളിമ്പിക് ഭവനിൽ നടന്ന ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യൂ.എഫ്.ഐ) പ്രസിഡന്റായി ജയിച്ചതോടെയാണ് താരങ്ങൾ വീണ്ടും പ്രതിഷേധവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ബ്രിജ് ഭൂഷണെ പുറത്താക്കും വരെ ഇന്ത്യൻ താരങ്ങൾ ഇനി രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് പുരുഷ ഗുസ്തി താരവും ഒളിംപ്യനുമായ ബജ്‌രംഗ് പൂനിയയും അന്ന് പ്രഖ്യാപിച്ചിരുന്നു.
സമരം ശക്തമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ് ഭൂഷൺ തള്ളിക്കളയുകയായിരുന്നു.
ജനുവരി 20ന് നടത്തിയ ചർച്ചയിൽ ബ്രിജ് ഭൂഷണിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങൾ സമരം അവസാനിപ്പിച്ചത്.
രാജ്യത്തിനായി മെഡലുകൾ നേടിയ ഈ കായികതാരങ്ങൾ നീതിക്ക് വേണ്ടി ഡൽഹിയിലെ തെരുവുകളിൽ പൊലീസിന്റെ ലാത്തിയെ നേരിടുമ്പോഴാണ് അധികാരഗർവ്വിന്റെ ചെങ്കോലുമായി പ്രധാനമന്ത്രിയന്ന് പുതിയ പാർലമെന്റിലേക്ക് നടന്നുകയറിയത്.
നെഞ്ചോട് ചേർത്തുപിടിച്ച് ഗുസ്തിതാരങ്ങൾ അന്ന് ഗംഗയിലൊഴുക്കാനൊരുങ്ങിയത് ജീവിതം സമർപ്പിച്ച് നേടിയ ഒളിംപിക്സ് മെഡലുകളും കൂടിയായിരുന്നു.
വേദനയോടെയെങ്കിലും കാലിലെ ബൂട്ടഴിച്ചുവച്ച് ഗുസ്തി തന്നെ നിർത്തുന്നുവെന്നും കായിക മികവിന് രാജ്യം നൽകിയാദരിച്ച പരമോന്നത ബഹുമതി തിരിച്ച് നൽകുന്നുവെന്നും ഗുസ്തി താരങ്ങൾ പറയുമ്പോൾ തോൽക്കുന്നത് അവർ മാത്രമല്ല.
രാജ്യത്തിന്റെ അഭിമാനമായ അവർക്ക് രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം നീതിനിഷേധിക്കുന്ന ഭരണനേതൃത്വമാണ്. അതിലുപരി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നിട്ടും ഇന്നും സ്ത്രീകൾക്ക് നീതി ലഭിക്കാത്ത നമ്മുടെ രാജ്യമാണ്.
#wrestlers #who #raised #glory # country #sky #fallen #down #today