(truevisionnews.com) അമിതമായ കക്ഷിരാഷ്ട്രീയം ഒരു സമൂഹത്തെ എങ്ങനെയാണ് ക്രിമിനൽവൽക്കരിക്കുന്നതെന്നതിനും ഒപ്പം അരാഷ്ട്രീയവൽക്കരിക്കുന്നതെന്നതിനും ഉദാഹരണമാണ് ഇപ്പോൾ കേരളം.
ഈ ക്രിമിനൽ - അരാഷ്ട്രീയവൽക്കരണത്തിനു ചുക്കാൻ പിടിക്കുന്നതാകട്ടെ വയോധികരും കൗമാരക്കാരും യുവജനങ്ങളുമാണ് എന്നതാണ് കൗതുകകരം. സംസ്ഥാനത്തിന്റെ ഭരണത്തലവന്മാരായ രണ്ടുപേർ തെരുവിലിറങ്ങി പൗരന്മാരെ വെല്ലുവിളിക്കുന്ന കാഴ്ചക്കാണ് ഏതാനും ദിവസമായി സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
ആ വെല്ലുവിളി ഏറ്റെടുത്ത് യുവജനങ്ങൾ തെരുവിലിറങ്ങുന്നു, സംസ്ഥാനമാകെ തെരുവു യുദ്ധം അരങ്ങേറുന്നു. ഒരു വശത്ത് കെഎസ്‌യു, യൂത്ത് കോൺഗ്രസുകാരും മറുവശത്ത് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐക്കാരുമാണ് രംഗത്തിറങ്ങുന്നത്. ഇരുകൂട്ടർക്കും അവരവരുടേതായ ന്യായീകരണങ്ങളുണ്ടാകാം.
എന്നാൽ ഫലത്തിൽ എല്ലാവരും കൂടി കശാപ്പു ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തെയാണ്. ഗവർണറും എസ്.എഫ്.ഐയുമായുള്ള സംഘർഷത്തിന്റെ കേന്ദ്രം ഇപ്പോൾ കോഴിക്കോടും തിരുവനന്തപുരവുമാണ്. എന്നാലതു സംസ്ഥാനമാകെ വളരാൻ സാധ്യതയുണ്ട്.
തികഞ്ഞ കക്ഷിരാഷ്ട്രീയം മാത്രമാണ് ഈ സംഘർഷത്തിനു പിറകിലെന്നതു വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഗവർണർ കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറെ പുനർനിയമിച്ചത് കോടതി റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഈ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടാകുമായിരുന്നോ എന്ന സംശയം അസ്ഥാനത്തല്ല.
അതുപോലെ നവകേരള സദസ്സിനെതിരായ കെഎസ്‌യു യൂത്ത് കോൺഗ്രസ് സമരങ്ങളും ഇല്ലാതിരുന്നെങ്കിലും. ഒരു സംശയവുമില്ല, രാജ്യമെമ്പാടും സംഘപരിവാർ ശക്തികൾ മറ്റെല്ലാറ്റിനുമൊപ്പം സർവകലാശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും ചരിത്ര സ്ഥാപനങ്ങളുമെല്ലാം ജനാധിപത്യ വിരുദ്ധമായി പിടിച്ചെടുക്കുക തന്നെയാണ്.
ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായ കാവിവൽക്കരണമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഭാഗമായാണ് യാതൊരു യോഗ്യതയുമില്ലാത്തവരെ സെനറ്റിലേക്കും മറ്റും നോമിനേറ്റ് ചെയ്യുന്നത്.
അതിനെ എതിർക്കേണ്ടത് ജനാധിപത്യ മതേതര ശക്തികളുടെ കടമയാണ്. ആ അർത്ഥത്തിൽ എസ് എഫ്‌ഐ പ്രക്ഷോഭം പിന്തുണക്കപ്പെടേണ്ടതുമാണ്. സമരത്തിനെതിരെ ഒരു നിലവാരവുമില്ലാത്ത ഗുണ്ടകളെ പോലുള്ള ഗവർണറുടെ ആക്രോശങ്ങൾ എതിർക്കപ്പെടേണ്ടതുമാണ്. അപ്പോഴും ഈ സമരത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്യാതിരിക്കാനാവില്ല.
മുകളിൽ പറഞ്ഞപോലെ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട വിധിയില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. മുഖ്യമന്ത്രിക്കു വേണ്ടപ്പെട്ടയാളെ വിസിയാക്കിയതിനു നന്ദിസൂചകമായി ഗവർണർ ചെയ്തതൊന്നും ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല എന്നു മനസ്സിലാക്കാൻ സാമാന്യ രാഷ്ട്രീയ ബോധം ധാരാളമാണ്.
മറ്റൊന്നു കൂടി. അത് സമര രീതിയെ കുറിച്ചാണ്. കരിങ്കൊടിയുമായി ഗവർണറെ തടുക്കുമെന്നാണ് എസ്എഫ്‌ഐ പ്രഖ്യാപനം. തിരുവനന്തപുരത്ത് അതേറെക്കുറെ ചെയ്തു. എന്നാൽ അവരെവപോലും ഞെട്ടിച്ചായിരുന്നു ഗവർണർ വെല്ലുവിളിയുമായി പുറത്തിറങ്ങിയത്.
പക്വതയുള്ള ഒരു ഭരണാധികാരിക്കും ചേർന്ന സമീപനമല്ല അത്. അതിനും ശേഷം കോഴിക്കോട്ട് ഗവർണർ വരുന്നതിനു മുമ്പും പിമ്പുമായിരുന്നു എസ്എഫ്‌ഐ പ്രക്ഷോഭം.
ഗവർണർ വരുമ്പോൾ ഒന്നും സംഭവിച്ചില്ല. പിന്നെ കണ്ടത് ഗവർണർക്കെതിരായ കറുത്ത ബാനറുകളായിരുന്നു. ഭരണാധികാരിക്കു ചേർന്ന രീതിയിലല്ല ഗവർണർ പ്രതികരിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ വിരട്ടുകയാണ് കാലങ്ങളായി ഗവർണർമാർ ചെയ്തുകൊണ്ടിരിക്കുന്നത്.
ആ പദവി റദ്ദാക്കാനാവശ്യപ്പെട്ട് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെങ്കിലും രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. അതിനു നേതൃത്വം നൽകാൻ കേരളത്തിനാകണം. അതിനായി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കുകയാണ് വേണ്ടത്.
Article by വിപിന് കൊട്ടിയൂര്
SUB EDITOR TRAINEE TRUEVISIONNEWS.COM BA Journalism And Mass Communication (Calicut University, NMSM Govt College Kalpetta, Wayanad) PG Diploma Journalism And Communication kerala Media Academy, Kakkanad, Kochi
#Criminalization #party #politics #now #Kerala #example #depoliticization